ലിമ: പെറുവിൽ ഭരണവിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർ കൊല്ലപ്പെട്ടു. തെക്കൻ പെറുവിലെ പ്യൂണോ മേഖലയിൽ റ്റിറ്റികാക്ക തടാക തീരത്തിന് സമീപം ജൂലിയാക നഗരത്തിലാണ് സംഭവം.
ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയെ മോചിപ്പിക്കുക, രാജ്യത്ത് ഉടൻ പൊതുതിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രക്ഷോഭമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. 68 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ഇവിടുത്തെ പൊലീസ് സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
നിയമവിരുദ്ധമായി പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ചതിന് പെഡ്രോ കാസ്റ്റില്ലോയെ ഡിസംബർ 7ന് ഇംപീച്ച്മെന്റിലൂടെ പുറത്താക്കുകയും 18 മാസത്തെ ജയിൽശിക്ഷയ്ക്ക് സുപ്രീംകോടതി ഉത്തരവിടുകയുമായിരുന്നു. ഇതോടെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാർട്ടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെങ്കിലും തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും കാസ്റ്റില്ലോയെ മോചിപ്പിക്കണമെന്നും കാട്ടി രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചു.
ഡിന രാജിവയ്ക്കണമെന്നും ഭരണഘടനയിൽ മാറ്റങ്ങൾ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അതേ സമയം, പൊലീസ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. പ്രതിഷേധത്തിനിടെ ആംബുലൻസ് റോഡിൽ കുടുങ്ങിയത് നവജാത ശിശുവിന്റെ മരണത്തിനിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |