ന്യൂഡൽഹി: ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.റിജി ജോണിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും യു.ജി.സി ചട്ടം ബാധകമാണെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. റിജി ജോണിനെ വി.സി സ്ഥാനത്ത് നിന്നുനീക്കിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി ചാൻസലറായ ഗവർണർക്ക് നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് സത്യവാങ്മൂലം നൽകിയത്. റിജിയുടെ നിയമനം നിയമ വിധേയമാണെന്ന നിലപാടാണ് ഗവർണർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. എന്നാൽ വി.സി നിയമനങ്ങളിൽ യു.ജി.സി ചട്ടങ്ങൾ പാലിക്കണമെന്ന് രണ്ട് വിധികൾ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താൻ നിലപാട് മാറ്റുകയാണെന്നും ചാൻസലർ എന്ന നിലയിൽ ഭരണഘടന പിന്തുടരാൻ ബാദ്ധ്യസ്ഥനാണെന്നും ഗവർണർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |