മാഡ്രിഡ് : പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് റയൽ ബെറ്റിസിനെ മറികടന്ന് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിലെത്തി. കഴിഞ്ഞ ദിവസം ആദ്യ സെമിയിൽ വലൻസിയയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചെത്തിയ റയൽ മാഡ്രിഡാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാഴ്സലോണയുടെ എതിരാളികൾ.
ബാഴ്സലോണയും റയൽ ബെറ്റിസും തമ്മിലുള്ള മത്സരം നിശ്ചിത സമയത്ത് 1-1നും അധികസമയത്ത് 2-2നും സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 40-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്സലോണയാണ് ആദ്യ ഗോൾ നേടിയത്. 77-ാം മിനിട്ടിൽ നെബിൽ ഫെകിർ ബെറ്റിസിനായി സമനില പിടിച്ചു. 93-ാം മിനിട്ടിൽ അൻസു ഫാത്തി ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 101-ാം മിനിട്ടിൽ ലോറൻസോ ഗാർഷ്യ കളിവീണ്ടും സമനിലയിലാക്കി.
ഷൂട്ടൗട്ടിൽ ബാഴ്സയ്ക്ക് വേണ്ടി ലെവൻഡോവ്സ്കി,ഫ്രാങ്ക് കെസീ, അൻസുഫാത്തി, പെഡ്രി എന്നിവർ കിക്കുകൾ വലയിലാക്കിയപ്പോൾ ബെറ്റിസിന്റെ മൂന്നാമത്തെയും നാലാമത്തെയും കിക്കുകളെടുത്ത യുവൻമിക്കും വില്യം കാർവാലോയ്ക്കും പിഴച്ചു. ഈ കിക്കുകൾ സേവ് ചെയ്ത ബാഴ്സലോണ ഗോളി ടെൻ സ്റ്റെഗനാണ് മത്സരത്തിലെ ഹീറോയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |