ഷിംല: തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിന് അംഗീകാരം നല്കി ഹിമാചൽ പ്രദേശ് സർക്കാർ. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. വിഷയം ആഴത്തിൽ പഠിച്ച ശേഷമാണ് തീരുമാനം. പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുന്നതു സംബന്ധിച്ച് ധനകാര്യ വകുപ്പ് ചില ആശങ്കകൾ ഉന്നയിച്ചെങ്കിലും അതെല്ലാം പരിഹരിച്ചെന്നും സുഖ്‌വിന്ദർ സുഖു പറഞ്ഞു. ഇതു പ്രകാരം പുതിയ പെൻഷൻ പദ്ധതിക്കു കീഴിലുള്ളവർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാം. പുതിയ പെൻഷൻ പദ്ധതിക്ക് (എൻ.പി.എസ്) കീഴിൽ ജീവനക്കാരും പെൻഷൻ വാങ്ങുന്നവരുമുൾപ്പെടെ 1.36 ലക്ഷം പേരുണ്ട്. പഴയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം നല്കിത്തുടങ്ങുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം സുഖ്‌വിന്ദർ സുഖു മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നല്കുമെന്ന വാഗ്ദാനം നിറവേറ്രുമെന്നും വിതരണത്തിനായി ഒരു സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം തൊഴിലവസരങ്ങൾക്കുള്ള സാദ്ധ്യത പരിശോധിക്കാന ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചത് വോട്ടിനു വേണ്ടിയല്ലെന്നും ഹിമാചലിന്റെ വികസനത്തിനായി അദ്ധ്വാനിച്ച ജീവനക്കാരുടെ സാമൂഹിക സുരക്ഷയ്ക്കും അവരുടെ ആത്മാഭിമാനം കാത്തു സൂക്ഷിക്കാനുമാണെന്ന് സുഖ്‌വിന്ദർ സുഖു പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമെന്ന് സുഖു ഉറപ്പ് നല്കിയിരുന്നു. പഴയ പെൻഷൻ പദ്ധതി 2004 ലാണ് നിറുത്തലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |