ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കിയതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഭീകര സംഘടനകളുടെ ഉദ്ദേശം എന്തായാലും ജമ്മുകാശ്‌മീരിനെ സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ സജ്ജമാണെന്ന്
പൗരന്മാർക്ക് ഉറപ്പു നൽകുകയാണ്. മൂന്ന് മാസത്തിനുള്ളിൽ എല്ലാ മേഖലകളിലും സുരക്ഷാ ഗ്രിഡ് ശക്തിപ്പെടുത്തും.
ഭീകരാക്രമണം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാജ്ഭവനിൽ വച്ച് നടന്ന സുരക്ഷാ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രജൗരിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനുള്ള യാത്ര മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയതിനാൽ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് അമിത് ഷാ സംസാരിച്ചു.
ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പോലീസ്, സൈന്യം അടക്കം എല്ലാ സുരക്ഷാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്ഭവനിൽ സിവിൽ അഡ്മിനിസ്‌ട്രേഷനിലെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിൽ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു.
9 ന് ഡൽഹിയിൽ വച്ച് ബി.ജെ.പി ജമ്മു കാശ്മീർ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അപ്പർ ഡാംഗ്രി ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇരട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം.
അമിത് ഷാ ഫോൺ ചെയ്‌തുവെന്നും നീതി ലഭ്യമാക്കാനും കൊലയാളികൾക്കെതിരെ നടപടിയെടുക്കാനും മന്ത്രിയോട് അഭ്യർത്ഥിച്ചെന്നും ഭീകരാക്രമണത്തിൽ രണ്ട് മക്കളെ നഷ്ടമായ സരോജ് ബാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |