ഇടുക്കി: അടിമാലിയിൽ വിഷം ചേർത്ത മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ മദ്യത്തിൽ വിഷം കലർത്തിയ സുധീഷ് നടത്തിയത് ദൃശ്യം സിനിമ മോഡലിൽ പൊലീസിനെ അന്വേഷണത്തിൽ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമങ്ങൾ. മദ്യം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ടവർ സുധീഷിനെ സംശയമില്ലെന്ന് പറഞ്ഞത് സുധീഷിന് ആദ്യ ഘട്ടത്തിൽ സഹായകമായി. എന്നാൽ അമ്മാവനായ കുഞ്ഞുമോൻ (40) മരിച്ചതോടെ ഇയാളെ പൊലീസ് വീണ്ടും വരുത്തി ചോദ്യം ചെയ്‌തതോടെയാണ് കേസിൽ സത്യം പുറത്തുവന്നത്.
മദ്യം വഴിയിൽ നിന്ന് കിട്ടിയതാണെന്ന് സുധീഷ് നാട്ടുകാരോടും പൊലീസിനോടും പറഞ്ഞ് പ്രചരിപ്പിച്ചു. പിന്നാലെ മദ്യകുപ്പി കത്തിച്ച് കളഞ്ഞ് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഏലത്തിൽ തളിയ്‌ക്കുന്ന കീടനാശിനിയാണ് സുധീഷ് മദ്യത്തിൽ കലർത്തിയത്. സിറിഞ്ച് ഉപയോഗിച്ചാണ് മദ്യകുപ്പിയിൽ കീടനാശിനി തളിച്ചതെന്ന് ഇയാൾ ആദ്യം പറഞ്ഞതെങ്കിലും സംഭവം ഇങ്ങനെയല്ലെന്ന് തെളിഞ്ഞു. സുധീഷ് സിറിഞ്ച് ഉപയോഗിച്ചില്ല.
സുഹൃത്ത് മനോജുമായി ഒന്നിച്ച് സുധീഷ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ഇതിൽ ഉണ്ടായ സാമ്പത്തിക ഇടപാടിലെ തർക്കം കാരണം മനോജറിയാതെ സുധീഷ് ഇയാളെ കൊല്ലാൻ മദ്യത്തിൽ വിഷംകലർത്തുകയായിരുന്നു. മദ്യം കിട്ടിയതായി ചിത്രം സഹിതം മനോജിന് സുധീഷ് വാട്‌സാപ്പ് സന്ദേശമയച്ചു. ഇതോടെ മനോജ് എത്തി മദ്യം കഴിച്ചെങ്കിലും സ്വാദ് വ്യത്യാസം കാരണം തുപ്പിക്കളഞ്ഞു. ഇതിന് പിന്നാലെയാണ് കുഞ്ഞുമോനും അനുകുമാറും വീട്ടിലെത്തിയത്. വെളളംചേർക്കാതെ കുഞ്ഞുമോൻ മദ്യം കഴിച്ചു. ഉടനെ അസ്വസ്ഥതയുണ്ടായി. വൈകാതെ അനുകുമാറിനും അസ്വസ്ഥത തോന്നി. ഇതിനിടെ സുധീഷ് കുഞ്ഞുമോനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ മനോജും അനുകുമാറും ചികിത്സ തേടി.
ഇന്ന് സുധീഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യം വാങ്ങിയ കടയിലും, കീടനാശിനി വാങ്ങിയ കടയിലും അപ്‌സരക്കുന്നിൽ മദ്യം കഴിച്ചയിടം എന്നിവിടങ്ങളിലാകും തെളിവെടുപ്പ് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |