കോട്ടയം .അന്യസംസ്ഥാനങ്ങളിൽനിന്ന് ജില്ലയുടെ അതിർത്തികടന്ന് എത്തുന്ന പാലിന്റെ ഗുണമേന്മ ഉറപ്പാക്കാനുള്ള പരിശോധന പ്രഹസനം. ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗവും റീജിയണൽ ലാബും അടക്കമുള്ള സൗകര്യങ്ങളുണ്ടായിട്ടും തട്ടിക്കൂട്ട് പരിശോധനയാണ് നടക്കുന്നത്. വ്യാപകമായി വ്യാജപ്പാലൊഴുകുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടിയാണ് കാരണമാവുക. ജില്ലയിലേക്കെത്തുന്ന ഭൂരിഭാഗം പാൽ കമ്പനികളുടെയും പായ്ക്കറ്റ് പാൽ തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിൽ പാൽ വിലക്കുറച്ച് വാങ്ങി സംസ്ഥാനത്തെത്തിച്ച് കവറുകളിലാക്കി വിതരണം ചെയ്യുകയാണ് മിക്ക സ്വകാര്യ പാൽ വ്യവസായ കമ്പനികളും ചെയ്യുന്നത്. എന്നാൽ ഇത്തരം പാലിന്റെ സുരക്ഷ സംബന്ധിച്ച് യാതൊരു നടപടിയും കമ്പനികൾ ഉറപ്പുവരുത്തുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാലിൽ 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴിപ്പിതര ഖരപദാർത്ഥങ്ങളുമാണ് വേണ്ടത്. എന്നാൽ, തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന പാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെയാണ് അതിർത്തി കടക്കുന്നത്. തമിഴ്നാട്ടിൽ രാവിലെ കറന്നെടുക്കുന്ന പാൽ കേരളത്തിലെത്തുമ്പോൾ 12 മണിക്കൂർ കഴിയും. 12 മണിക്കൂർ കഴിയുമ്പോൾ സ്വാഭാവികമായി പാൽ കേടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പാൽ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഹൈഡ്രജൻ പെറോക്സൈഡും ഫോർമാലിനും കലർത്തും. ശവശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് ഫോർമാലിൻ.
ഒരു ക്വാളിറ്റിയുമില്ലാത്ത കൺട്രോൾ വിഭാഗം.
പാലിന്റെ ഗുണമേന്മ ഉറപ്പാക്കേണ്ട ക്വാളിറ്റി കൺട്രോൾ വിഭാഗം ഈരയിൽക്കടവിലെ ജില്ലാ ഓഫീസിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. എന്നാൽ പ്രവർത്തനം കാര്യക്ഷമമല്ല. പായ്ക്കറ്റ് പാലുകളും ക്ഷീരസംഘങ്ങളിലും പരിശോധന നടത്തണം. എന്നാൽ എത്രയിടത്ത് പരിശോധന നടത്തിയെന്നോ നടപടികളെടുത്തെന്നോയുള്ള വിവരം പോലും ഇവരുടെ കൈവശമില്ല. പാലിൽ മായം ചേർക്കുന്നവരുടെ പേരുകൾ പുറത്ത് വിടുന്നത് സാധാരണക്കാർക്ക് പ്രയോജനപ്പെടുമെന്നിരിക്കെയാണ് ക്വാളിറ്റി കൺട്രോൾ വിഭാഗം ഇക്കൂട്ടരെ സഹായിക്കുന്ന നിലപാടെടുക്കുന്നത്.
ഷെയ്ക്ക് കുടിക്കുന്നവരും ജാഗ്രതൈ.
ഷെയ്ക്കിന് കടകളിൽ കൂടുതലായി ഉപയോഗിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കവറ് പാലാണ്. ചൂടാക്കാതെ തണുപ്പിച്ച് കട്ടിയാക്കിയ പാലാണ് ഷേക്കിന് ആവശ്യം. ഇവ പച്ചയ്ക്ക് ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നമുണ്ടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |