തൃശൂർ : മരുന്ന് വാങ്ങാനെത്തുന്നവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടും നടപടിയില്ലാതെ ജനങ്ങളെ വട്ടം കറക്കുന്നു. രോഗികളുടെ ദുരിതത്തെ കുറിച്ച് കേരള കൗമുദി നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എത്രയും പെട്ടെന്ന് കൂടുതൽ കൗണ്ടർ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നിട്ടും ഇന്നലെ ഒരു കൗണ്ടറിലൂടെ മാത്രമാണ് മരുന്ന് നൽകിയത്. രാവിലെ മൂന്ന് ഫാർമസിസ്റ്റുകളുടെ സേവനം മാത്രമാണ് ലഭിച്ചത്. മാനസികാസ്വാസ്ഥ്യം കൂടുതലുള്ള കുട്ടികൾ അടക്കമുള്ളവർ ഇന്നലെ ചികിത്സ തേടി ആശുപത്രിയിലെത്തിയിരുന്നെങ്കിലും മരുന്നു വാങ്ങി പുറത്ത് കടക്കാൻ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വന്നു. ഫാർമസിയുടെ പ്രവർത്തനം കൃത്യസമയത്ത് ആരംഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം തേടി.
നവീകരിക്കാൻ ചെലവഴിച്ചത് നാലര ലക്ഷം
ഇടുങ്ങിയ മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ ഫാർമസി നാലര ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. എൻ.എച്ച്.എം ഫണ്ടും മറ്റ് ഫണ്ടുകളും ചേർത്ത് നിലവിലെ സൂപ്രണ്ടിന്റെ ശ്രമഫലമായാണ് ഫാർമസി സജ്ജീകരിച്ചത്. ഇതിനോട് ചേർന്നുള്ള കാന്റീനും നവീകരിച്ചു. രോഗിയുടെ പിറകിൽ നിൽക്കുന്നവർക്ക് മുന്നിലുള്ളയാളുടെ മരുന്നുവിവരം മനസിലാകാത്ത രീതിയിൽ കൗണ്ടർ സജ്ജീകരിക്കണമെന്ന ആർദ്രം മിഷന്റെ നിർദ്ദേശമനുസരിച്ച് ടോക്കൺ നൽകുന്ന രോഗികളെ മാത്രം അകത്ത് കടത്തുകയാണ് ചെയ്യുക. എന്നാൽ കൊവിഡിന് മുമ്പ് കൂടുതൽ കൗണ്ടറുകൾ ഉണ്ടായിരുന്നു. നിയന്ത്രണം പിൻവലിച്ചിട്ടും ഒന്ന് മാത്രമായി തുടരുകയാണ്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഒന്നരവർഷത്തിൽ നടന്നത്. ചുറ്റുമതിൽ നിർമ്മാണം, പബ്ലിക് ഹെൽത്ത് ലാബ്, ആധുനിക സൈക്യാട്രി വാർഡ് എന്നിവയുടെ പ്രവർത്തനത്തിന് നടപടികൾ നടന്നു വരുന്നു.
അടിയന്തരമായി ഫാർമസിയിൽ സൗകര്യമേർപ്പെടുത്താൻ സൂപ്രണ്ടിന് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് രേഖാമൂലം നിർദ്ദേശം നൽകി.
ശ്രീദേവിജില്ലാ മെഡിക്കൽ ഓഫീസർ
ചെലവഴിച്ചത് ആറ് കോടിയോളം
ഫോറൻസിക് വാർഡ് 4 കോടി
ഡയറ്ററി യൂണിറ്റ് 1.26 കോടി
സ്റ്റീമർ 2.71 ലക്ഷം
ഇമേജ് റൂം 1.90 ലക്ഷം
നവീകരിച്ച ഫാർമസി 4.5 ലക്ഷം
ഇന്റേണൽ റിംഗ് റോഡ് 25 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |