ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് മദ്ധ്യവർഗത്തിന്റെ പ്രതീക്ഷകൾക്ക് മുൻതൂക്കം നൽകുന്ന നിർദ്ദേശങ്ങൾ ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആർ.എസ്.എസ് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. കേന്ദ്ര സർക്കാർ നയങ്ങളിലും സമാനമായ മാറ്റങ്ങൾ വരുത്തണമെന്ന നിർദ്ദേശവും നല്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ആർ.എസ്.എസ് നിർദ്ദേശം മുന്നോട്ടു വച്ചത്.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ മദ്ധ്യവർഗത്തിനിടയിൽ കാര്യമായ അതൃപ്തിയുണ്ടെന്ന് ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും സർക്കാരിനെയും അറിയിച്ചു. നോട്ട് നിരോധനം മുതൽ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതു വരെയുള്ള കാലങ്ങളിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട എല്ലാ കടുത്ത തീരുമാനങ്ങളെയും പിന്തുണച്ച മദ്ധ്യവർഗം ഇപ്പോൾ നിരാശയിലാണ്. അവർ സർക്കാരിൽ നിന്നും ബി.ജെ.പിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു.
പഴയ പെൻഷൻ പദ്ധതി അടക്കമുള്ള വിഷയങ്ങളിൽ മദ്ധ്യവർഗം പ്രതിപക്ഷത്തിനൊപ്പമാണെന്ന് ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായും ആർ.എസ്.എസ് ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ സംഘ പ്രവർത്തകർ മദ്ധ്യവർഗത്തിൽ നിന്നുള്ള ആളുകളുമായി സംസാരിച്ചപ്പോൾ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർ.എസ്.എസ് നിർദ്ദേശം
രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |