മലപ്പുറം: വന്യമൃഗങ്ങളുടെ ജനനനിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ കേരളം സുപ്രീം കോടതിയെ സമീപിക്കുമ്പോൾ കേസിൽ കക്ഷികളായ മറ്റു സംസ്ഥാനങ്ങളുടെ കൂടി പിന്തുണ തേടുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഈ വിഷയത്തിൽ ഒന്നിച്ച് നിന്നു കോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനാകും ശ്രമം. ആവശ്യമെങ്കിൽ കേസിൽ കക്ഷികളായ 12 സംസ്ഥാനങ്ങളിലെ വനംവകുപ്പ് മേധാവികളുമായി ചർച്ച നടത്തുമെന്നും മന്ത്രി മലപ്പുറത്ത് മാദ്ധ്യമങ്ങളോടു പറഞ്ഞു.
കാട്ടിൽ വന്യമൃഗങ്ങൾ വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. ജനനനിയന്ത്രണമാണ് ശാശ്വത പരിഹാരമെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്. കുരങ്ങുകളിൽ ജനനനിയന്ത്രണം നടത്താൻ കൽപ്പറ്റയിൽ അടിയന്തരമായി സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കടുവയെ വെടിവച്ച് പിടിച്ചതിലൂടെ ദൗത്യസംഘം അഭിനന്ദനാർഹമായ കടമയാണ് നിർവഹിച്ചത്. താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് നിയമനടപടികളിലേക്ക് കടക്കുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സമയബന്ധിതമായി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |