ഡൊഡോമ: യു.എസിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലെ ചൂടുനീരുറവകളെ പറ്റി കേട്ടിട്ടില്ലേ. അസിഡിക് സ്വഭാവമുള്ള ഈ നീരുറവകൾക്കരികിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അബദ്ധത്തിൽ വീണാൽ തിളച്ചുമറിയുന്ന അസിഡിക് ജലത്തിൽ ശരീരം ഉരുകി പോകും. എന്നാൽ ഇതിന് നേർവിപരീതമാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ നാട്രോൺ തടാകം.
ജീവികളുടെ ശരീരങ്ങളെ മമ്മികളെ പോലെയാക്കുകയാണ് ഈ തടാകം ചെയ്യുന്നത്.! കാഴ്ചയിൽ മനോഹരമാണെങ്കിലും ലോകത്തെ ഏറ്റവും അപകടകരമായ തടാകങ്ങളുടെ പട്ടികയിലാണ് അരുഷ പ്രദേശത്ത് ഒയ് ഡോയ്ന്യോ ലെൻഗായ് അഗ്നിപർവതനിരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ലേക്ക് നാട്രോണിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏകദേശം 57 കിലോമീറ്റർ നീളത്തിലും 22 കിലോമീറ്റർ വീതിയിലും പരന്ന് കിടക്കുന്ന ലേക്ക് നാട്രോണിന്റെ ആഴം മൂന്ന് മീറ്റർ വരെ മാത്രമാണ്. മനോഹരമായ ചുവപ്പ് നിറമാണ് ' സോഡാ ലേക്ക് " എന്നറിയപ്പെടുന്ന ലേക്ക് നാട്രോണിന്റെ പ്രത്യേകത.
കെനിയയിലെ സതേൺ ഇവാസോ എഞ്ചിറോ നദിയിലെയും ചൂടുനീരുറവകളിലെയും വെള്ളം ഒഴുകിയെത്തുന്ന നാട്രോൺ തടാകത്തിലെ ജലം അവിടെ നിന്ന് മറ്റെവിടേക്കും ഒഴുകിപ്പോകുന്നില്ല. അതുകൊണ്ട് തന്നെ തടാകത്തിലെ ജലത്തിന്റെ ബാഷ്പീകരണ തോത് സാധാരണയിൽ കൂടുതലാണ്. ഇക്കാരണത്താൽ ഉപ്പിന്റെ അംശവും വളരെ കൂടുതലാണ് നാട്രോൺ തടാകത്തിൽ. അതായത്, ജീവജാലങ്ങൾക്ക് അതിജീവിക്കാൻ സാധിക്കുന്നതിലും കൂടുതൽ അളവിൽ ഉപ്പിന്റെ സാന്നിദ്ധ്യം ഈ തടാകത്തിലുണ്ട്.
കൂടാതെ ഏകദേശം 60 ഡിഗ്രി സെൽഷ്യസ് വരെയാണ് ലേക്ക് നാട്രോണിലെ താപനില. 10.5 വരെയാണ് നാട്രോണിലെ ജലത്തിന്റെ പി.എച്ച് മൂല്യം. അമോണിയയെ പോലെ ആൽക്കലൈൻ സ്വഭാവം കൂടിയതാണ് ലേക്ക് നാട്രോണിലെ ജലം.
സോഡിയം കാർബണേറ്റ്, ബേക്കിംഗ് സോഡ എന്നിവയുടെ മിശ്രിതമായ നാട്രോൺ എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യമാണ് ലേക്ക് നാട്രോൺ എന്ന പേരിന് പിന്നിലെ രഹസ്യം. സയനോബാക്ടീരിയകൾ ഉൾപ്പെടെ ഉപ്പും ധാതുക്കളും അടങ്ങിയ ജലത്തിൽ അതിജീവിക്കുന്ന സൂഷ്മ ജീവികളുടെ സാന്നിദ്ധ്യമാണ് ലേക്ക് നാട്രോണിന്റെ ചുവപ്പ് നിറത്തിന് പിന്നിൽ.
കല്ലാക്കുമോ ?
വീഴുന്നതിനെ കല്ലാക്കി മാറ്റുമെന്ന പ്രത്യേകതയാണ് നാട്രോൺ തടാകത്തെ പ്രശസ്തമാക്കിയത്. ലേക്ക് നാട്രോണിലെ ജലത്തിന് മൃഗങ്ങളുടെ ത്വക്കിനെയും അവയവങ്ങളേയും പൊള്ളലേൽപ്പിക്കാനുള്ള കഴിവുണ്ട്. സോഡിയം കാർബണേറ്റിന്റെ ഉയർന്ന അളവാണ് ഇതിന് പിന്നിൽ. ഈജിപ്റ്റിൽ ഫറവോമാരുടെ മൃതദേഹങ്ങൾ മമ്മികളാക്കി മാറ്റാൻ ഉപയോഗിച്ചിരുന്ന ഘടകങ്ങളിൽ സോഡിയം കാർബണേറ്റുമുണ്ടായിരുന്നു.
എന്നാൽ, ഒരു ജീവിയും തടാകത്തിൽപ്പെട്ടാൽ തത്ക്ഷണം കല്ലുപോലെ ആകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. തടാകത്തിനുള്ളിൽ പെട്ടു പോകുന്ന ജീവികളുടെ മൃതദേഹങ്ങൾ കാലക്രമേണ മമ്മികളെ പോലെയാണ് തീരത്തടിയുന്നത്. ഇക്കാരണത്താൽ ' പെട്രിഫൈയിംഗ് ലേക്ക് " എന്നും നാട്രോണിന് പേരുണ്ട്. മനുഷ്യർ അബദ്ധത്തിൽ തടാകത്തിൽ വീണാൽ കണ്ണിലും ത്വക്കിലും പൊള്ളലേൽക്കുന്നതിന് കാരണമായേക്കാം.
കാര്യമിതൊക്കെയാണെങ്കിലും ഫ്ലെമിംഗോ പക്ഷികളുടെ പറുദീസയാണ് നാട്രോൺ തടാകക്കര. കട്ടിയേറിയ ത്വക്കോട് കൂടിയ ഇക്കൂട്ടർക്ക് തടാകത്തിലെ സാഹചര്യങ്ങൾ അതിജീവിക്കാനാകും. ലക്ഷക്കണക്കിന് ഫ്ലെമിംഗോ പക്ഷികളാണ് ഇവിടേക്ക് എത്തുന്നത്. തങ്ങൾക്ക് ഭീഷണി ഉയർത്തുന്ന മറ്റ് സ്പീഷീസുകളൊന്നും മേഖലയിലില്ല എന്നത് ഇക്കൂട്ടർക്ക് അനുകൂല ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |