കവരത്തി: കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ലക്ഷദ്വീപ് മുൻ എം പിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാംപ്രതി നൂറുൾ അമീനെയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി.
അന്ത്രോത്ത് എം ജി എസ് എസ് എസ് സ്കൂളിൽ ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു നൂറുൽ അമീൻ. കേസിലെ രണ്ടാം പ്രതിയായ മുൻ എം പി മുഹമ്മദ് ഫൈസലും നൂറുൽ അമീനും അടക്കമുള്ളവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. അദ്ധ്യാപകൻ സമൂഹത്തിന് അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയാണ് എന്നാണ് പിരിച്ചുവിടൽ സന്ദേശത്തിൽ ഭരണകൂടം വ്യക്തമാക്കുന്നത്. നൂറുൽ അമീന്റെ പ്രവൃത്തി ഇതിന് ചേർന്നതല്ലെന്നും അഡ്‌മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നൂറുൽ അമീന്റെ സഹോദരൻ മുഹമ്മദ് ഫൈസൽ എം പി സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു.
2009ൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. കേസിലെ നാല് പ്രതികൾക്കും പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവരത്തി ജില്ലാ സെഷൻസ് കോടതി വിധിച്ചിരുന്നു.
പിന്നാലെ പത്തുവർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ, സഹോദരൻ അമീൻ അടക്കം നാല് പ്രതികൾ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഹർജി ഈ മാസം 17നാണ് പരിഗണിക്കുന്നത്. കേസിൽ എതിർ സത്യവാങ്‌മൂലം നൽകാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിർദേശിച്ചിട്ടുണ്ട്. അപ്പീലിൽ വിധി വരുന്നതുവരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന എം പിയുടെ ആവശ്യത്തിൽ ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |