കൊച്ചി: പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സിനഡും എ5തിർക്കുന്ന വൈദികരും വിശ്വാസികളും ഉറച്ചു നിൽക്കാൻ തീരുമാനിച്ചതോടെ സിറോ മലബാർ സഭയിലെ കലാപം കെട്ടടങ്ങില്ലെന്ന് സൂചന. സിനഡ് നടത്തിയ അനുരഞ്ജന ശ്രമങ്ങളും വിജയം കാണാതായതിന് പിന്നാലെ അതിരൂപതാ ആസ്ഥാനത്തിന് മുമ്പിൽ വിമത വിഭാഗം പരസ്യപ്രകടനം നടത്തിയത് വരും ദിനങ്ങളിൽ വിഷയം ചൂടുപിടിക്കുമെന്ന് വ്യക്തമാക്കുന്നതാണ്.
സഭ 24 വർഷം മുമ്പെടുത്ത തീരുമാനമാണ് എറണാകുളം അങ്കമാലി രൂപതയിൽ നടപ്പാക്കാൻ കഴിയാത്തത്. ശനിയാഴ്ച സമാപിച്ച സഭാ സിനഡ് യോഗത്തിനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയില്ല. പരിഷ്‌കരിച്ച കുർബാനാക്രമം നടപ്പാക്കിയേ തീരൂവെന്ന് സിനഡ് ആവർത്തിച്ചു. എതിർക്കുമെന്ന് വിമത വൈദികരും ആവർത്തിച്ചു.
1999 നവംബറിലെ സിനഡിലാണ് കുർബാന പരിഷ്കരണം തീരുമാനിച്ചത്. തുടർന്നുള്ള സിനഡ് സമ്മേളനങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. 2021 ആഗസ്റ്റിലെ സിനഡിന്റെ തീരുമാനപ്രകാരം 2021 നവംബർ 28 മുതൽ നടപ്പിലാക്കാൻ നിർദ്ദേശിച്ചു. 2021 ജൂലായ് മൂന്നിനും 2022 മാർച്ച് 25നും ഫ്രാൻസിസ് മാർപാപ്പ രണ്ടു കത്തുകളിലൂടെ ആവശ്യപ്പെട്ടെങ്കിലും അതിരൂപതയിലെ വൈദികർ തയ്യാറായില്ല.
അന്തിമതീരുമാനമെടുക്കാൻ അധികാരമുള്ള സിനഡും മാർപ്പാപ്പയും നിശ്ചയിച്ച നിയമത്തിനു വിരുദ്ധമായി തീരുമാനിക്കാൻ ആർക്കും അവകാശമില്ലെന്ന് ശനിയാഴ്ച സമാപിച്ച സിനഡ് ആവർത്തിച്ചു. കുർബാനാക്രമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി സിനഡ് നിയോഗിച്ച സമിതി പലതവണ ചർച്ചകൾ നടത്തി. സഭയുടെ ഐക്യം വർദ്ധിപ്പിക്കാൻ പരിഷ്കരിച്ച കുർബാനക്രമം നടപ്പാക്കണം. സഭയുടെ പ്രബോധനങ്ങളും തീരുമാനങ്ങളും പൊതുനന്മയും ബലികഴിച്ചു ഒത്തുതീർപ്പില്ലെന്ന് സിനഡ് വ്യക്തമാക്കി.
എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കാൻ നിയമിച്ച കമ്മിഷന്റെ റിപ്പോർട്ട് വത്തിക്കാന് കൈമാറുകയും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സിനഡ് വ്യക്തമാക്കി.
സിനഡ് വീണ്ടും വഞ്ചിച്ചു
പ്രശ്‌നങ്ങൾ ഗുരുതരമാക്കുന്നതാണ് സിനഡ് തീരുമാനമെന്ന് വൈദിക സമിതി പ്രതികരിച്ചു. പരിഷ്‌കരിച്ച കുർബാന അടിച്ചേല്പിച്ചിടത്തെല്ലാം വിഭാഗീയതയും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായി. അവ പരിഗണിക്കാതെയുമുള്ള തീരുമാനം സിനഡിന്റെ കാപട്യമാണ് വിളിച്ചോതുന്നത്.
വിശ്വാസികൾ ആഗ്രഹിക്കുന്നതു പോലെ ജനാഭിമുഖ കുർബാന നിയമപരമായി നിലനിറുത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ വൈദികർ തയ്യാറാണ്. മെത്രാൻ സമിതിയും ചർച്ചകളും പ്രഹസനമായിരുന്നു. ചർച്ചകൾക്കു ശേഷം മെത്രാൻ സമിതി സിനഡ് യോഗത്തിൽ വച്ച നിർദ്ദേശങ്ങൾ തീവ്രവാദ നിലപാടുള്ള മെത്രാന്മാർ അട്ടിമറിച്ചതാണ് പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിന് കാരണം.
അതിരൂപതയിലെ വൈദികരും വിശ്വാസികളും ജനാഭിമുഖ കുർബാനയ്ക്കായി എല്ലാ വെല്ലുവിളികളേയും സഹനങ്ങളേയും ഏറ്റെടുക്കും. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് വൈദിക സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |