നോഡൽ ഓഫീസർ സബ് കളക്ടർ അശ്വതി ശ്രീനിവാസ് പുറത്തുള്ള 'ഉത്സവക്കമ്മിറ്റി'കളെ നിയന്ത്രിക്കും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങളെത്താൻ സാദ്ധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങൾക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കർശന മേൽനോട്ടത്തിലായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കില്ല. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താത്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം,ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വില്പനയും തടയാൻ കർശനമായ പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
'ആറ്റുകാൽ ഉത്സവക്കമ്മിറ്റി' എന്ന പേര് പുറത്തുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. കമാനങ്ങളും ശബ്ദസംവിധാനങ്ങളും പൊലീസിന്റെ അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം. ഏഴിനാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഉത്സവമേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രിമാരായ ആന്റണി രാജുവും ജി.ആർ.അനിലും നിർദ്ദേശിച്ചു. ക്ഷേത്ര പരിസരത്തെ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം. ആവശ്യമായ സ്ഥലങ്ങളിൽ സീവേജ് ശുചീകരണം നടത്തും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
ഹരിതചട്ടപാലനം കർശനമായി ഉറപ്പാക്കും. ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും സന്നദ്ധ സംഘടനകളും സ്റ്റീൽ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവത്കരണം നടത്തും. സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങൾ തടയുന്നതിനും ഭക്തരുടെ സുരക്ഷയ്ക്കും പൊലീസ് പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. പൊങ്കാല കഴിഞ്ഞാൽ ഉടൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ ജീവനക്കാരെ നഗരസഭ നിയോഗിക്കും. ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾക്കായി ബയോ ടോയ്‌ലെറ്റുകളും പോർട്ടബിൾ ടോയ്‌ലെറ്റുകളും സ്ഥാപിക്കും. അഗ്‌നിരക്ഷാസേനയെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നിശമനോപകരണങ്ങൾ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാർക്ക് പരിശീലനവും നൽകും.
അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലൻസ് അടങ്ങുന്ന മെഡിക്കൽ സംഘത്തെ നിയോഗിക്കും. ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. എല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ ഉൾപ്പെടെ മുന്നൂറിലധികം ബസുകളുണ്ടാകും. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ക്ഷേത്ര സമിതി സെക്രട്ടറി കെ.ശിശുപാലൻ നായർ, പ്രസിഡന്റ് അനിൽകുമാർ, ചെയർപേഴ്‌സൺ ഗീതാകുമാരി, ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർ ജയലക്ഷ്മി.ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |