തിരുവനന്തപുരം: ജില്ലയിൽ കാപ്പ കേസുകളിലെ കരുതൽത്തടങ്കൽ ഉത്തരവുകൾ കഴിഞ്ഞ വർഷത്തെക്കാൾ വളരെയധികം കൂടിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. റിപ്പോർട്ടുകൾ നിരവധി നൽകിയെങ്കിലും കരുതൽത്തടങ്കൽ ഉത്തരവുകൾ കുറവാണെന്നും നടപടികൾ നീണ്ടുപോകുന്നുവെന്നുമുള്ള പൊലീസിന്റെ ആക്ഷേപത്തിന് പിന്നാലെയായിരുന്നു കളക്ടറുടെ വിശദീകരണം. ജില്ലാ കളക്ടറായി ചാർജെടുത്ത ശേഷം പൊലീസിൽ നിന്ന് ലഭ്യമായതിൽ 50 ശതമാനത്തിൽ കൂടുതൽ റിപ്പോർട്ടുകളിലും കരുതൽത്തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പിത് 15 ശതമാനമായിരുന്നു. ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയെല്ലാം കാപ്പ ചുമത്തി കരുതൽത്തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ നിലവിൽ മുപ്പതോളം ഗുണ്ടകൾ ജയിലിലുണ്ട്. ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ കേസുകളും ഉപദേശകസമിതി ശരിവച്ചിട്ടുണ്ട്. ബാക്കി ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ഒരളവുവരെ നിരപരാധികളായ, കുറ്റകൃത്യങ്ങളിൽപ്പെട്ടുപോയവരെയും ഒഴിവാക്കുകയും അത്തരം റിപ്പോർട്ടുകൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സാമൂഹ്യക്രമത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്നുകണ്ട് നിരപരാധികളാക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശം സംരക്ഷിക്കേണ്ട അതോറിറ്റി എന്ന നിലയിൽ, പൊലീസ് ശുപാർശ ചെയ്യുന്ന എല്ലാവരെയും ക്രമസമാധാനപാലനത്തിന് പ്രയാസം സൃഷ്ടിക്കുന്നവരെയും കരുതൽത്തടങ്കൽ പോലെ ഗൗരവതരമായ നടപടിയിൽപ്പെടുത്താനാവില്ല. അതിനാലാണ് ഇത്തരം കേസുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും കളക്ടർ അറിയിച്ചു. ജില്ലാ ഭരണകൂടവും പൊലീസും പരസ്‌പരം ന്യായീകരിക്കുന്നതിനിടയിലും ജില്ലയിലൊട്ടാകെ ഗുണ്ടാ ആക്രമണം വ്യാപകമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |