തൃശൂർ : ഡി.സി.സി പുന:സംഘടനയിൽ ഭാരവാഹികളുടെ എണ്ണം ചുരുക്കാൻ ലക്ഷ്യമിട്ട് പട്ടിക തയ്യാറാക്കാൻ സമിതി.
എണ്ണം ചുരുക്കുകയെന്നത് കീറാമുട്ടിയാണെങ്കിലും അമ്പതിൽ താഴെയെങ്കിലും എത്തിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്നറിയുന്നു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലയുടെ ചാർജ്ജുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.എ.ഷുക്കൂർ, ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ്, ഒ.അബ്ദുറഹിമാൻ കുട്ടി, പി.എ.മാധവൻ, പദ്മജ വേണുഗോപാൽ, ജോസഫ് ചാലിശേരി, ടി.വി.ചന്ദ്രമോഹൻ, അനിൽ അക്കര, രാജേന്ദ്രൻ അരങ്ങത്ത് എന്നിവരാണ് അംഗങ്ങൾ.
വി.എം.സുധീരൻ കെ.പി.സി.സി പ്രസിഡന്റായപ്പോഴാണ് അവസാനമായി പുന:സംഘടനയുണ്ടായത്. അന്ന് എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഗ്രൂപ്പ് വീതം വയ്പ്പ് കഴിഞ്ഞപ്പോൾ ജംബോ ലിസ്റ്റായി. അന്ന് വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ഒക്കെയായി 80ലേറെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്.
കെ.സുധാകരൻ പ്രസിഡന്റായ ഉടനെ കെ.പി.സി.സി പുന:സംഘടന ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും തീരുമാനമായിട്ടില്ല. ജില്ലയിൽ നിന്നുള്ള പല പ്രമുഖരും കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്. ഒരാൾക്ക് രണ്ട് പദവി ഉണ്ടാകില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന. നിലവിലെ കമ്മിറ്റിയിലെ ഭാരവാഹികളെ ആരെയെല്ലാം ഒഴിവാക്കാം എന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ല.
സ്റ്റേജുകളിൽ കയറിപ്പറ്റാൻ തള്ള്
അതിനിടെ കെ.പി.സി.സി സെക്രട്ടറിമാർ നിലവിൽ ഇല്ലെന്നിരിക്കെ ഇപ്പോഴും ആ സ്ഥാനത്തിന്റെ പേര് പറഞ്ഞ് പലരും സ്റ്റേജുകളിൽ കയറിക്കൂടുകയാണെന്ന് കഴിഞ്ഞ ദിവസം ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി തുറന്നടിച്ചിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു ഐ.എൻ.ടി.യുസി നേതാവിന്റെ വിമർശനം. ഐ.എൻ.ടി.യു.സി നേതാക്കൾക്ക് വരെ കോൺഗ്രസ് നേതാക്കളുടെ തള്ളിക്കയറ്റം മൂലം ഇരിപ്പിടം കിട്ടിയില്ല. ഇതേ അഭിപ്രായം ജില്ലയിലെ പല നേതാക്കൾക്കുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |