ടിക്കറ്റ് കിട്ടാൻ കാത്തിരിപ്പ് 2 മണിക്കൂർ
കൊല്ലം: ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാൻ രോഗികൾ കാത്തിരിക്കേണ്ടി വരുന്നത് രണ്ട് മണിക്കൂറിലേറെ. ചില ദിവസങ്ങളിൽ മൂവായിരത്തോളം പേർ ഒ.പിയിൽ എത്തുന്നുണ്ട്. എന്നാൽ ടിക്കറ്റ് വിതരണത്തിന് പല ദിവസങ്ങളിലും രണ്ട് കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ജില്ലാ ആശുപത്രിയിൽ പതിനഞ്ചോളം ഒ.പികളാണുള്ളത്. ഇതിൽ വലിയൊരു വിഭാഗം ഞായർ ഒഴികെയുള്ള ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ശരാശരി 2500 ഓളം പേരാണ് ദിവസവും ഒ.പിയിലെത്തുന്നത്. ന്യൂറോ, കാർഡിയോളജി ഒ.പികളുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലാകും.
രാവിലെ ഏഴ് മുതൽ സെക്യൂരിറ്റിമാർ ഒ.പി ടിക്കറ്റ് കൗണ്ടറിലേക്കുള്ള ടോക്കൺ വിതരണം തുടങ്ങും. എട്ട് മണിക്കാണ് ഒ.പിയും ഒ.പി ടിക്കറ്റ് വിതരണവും ആരംഭിക്കുന്നത്. സമീപ സ്ഥലങ്ങളിലുള്ളവർ അതിരാവിലെ ടോക്കണെടുത്ത് എട്ടോടെ ഒ.പി കൗണ്ടറിലെത്തും. എന്നാൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർ മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് ഒ.പി ടിക്കറ്റ് വാങ്ങുന്നത്. രോഗികൾ കുറവുള്ള ഒ.പികളിൽ ടിക്കറ്റ് വിതരണം വൈകുന്നതിനാൽ ഡോക്ടർമാർ വെറുതേയിരിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.
ആറെണ്ണമുണ്ടേലും രണ്ടെണ്ണമേ തുറക്കൂ
ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് വിതരണത്തിന് ആറ് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് സമയത്താണ് കൗണ്ടറുകളുടെ എണ്ണം രണ്ടായി ചുരുക്കിയത്. നിയന്ത്രണങ്ങളൊഴിഞ്ഞ് ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും പരിമിതമായ ദിവസങ്ങളിൽ മാത്രമാണ് മൂന്ന് കൗണ്ടറുകൾ വരെ പ്രവർത്തിക്കുന്നത്.
കാത്ത് ലാബിൽ എച്ച്.എം.സിയുടെ ഇടപെടൽ
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം ശക്തമാക്കുന്നതിന് കാർഡിയോളജിസ്റ്റിനെ നിയമിക്കുന്നതിന് ആരോഗ്യ വകുപ്പിൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്നലെ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡോക്ടർമാരുടെ ജീവനക്കാരുടെയും കുറവ് കാരണം ആൻജിയോഗ്രാമിനും ആൻജിയോ പ്ലാസ്റ്റിക്കുമായുള്ള കാത്തിരിപ്പ് നീളുന്നത് ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് എച്ച്.എം.സിയുടെ ഇടപെടൽ.
ആശുപത്രിയുടെ പ്രവർത്തനം
സുഗമമാക്കും: ഡോ.എസ്.വസന്തദാസ്
ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച സ്കാനിംഗ് യന്ത്രം പരമാവധി പേർക്ക് പ്രയോജനകരമാം വിധമാണ് പ്രവർത്തിപ്പിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. എസ്. വസന്തദാസ് യോഗത്തിൽ വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണത്തിലെ പരിമിതി മറികടക്കാൻ നടപടി സ്വീകരിക്കുകയാണ്. മാനേജ്‌മെന്റ് കമ്മിറ്റിയുടെ അനുമതിയോടെ താത്കാലിക നിയമനങ്ങൾ നടത്തി പ്രവർത്തനം സുഗമമാക്കും. ആവശ്യാനുസരണം സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആധുനീകരണം നടപ്പാക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിയമിക്കുന്ന താത്കാലിക ജീവനക്കാരെയാണ് ഒ.പി കൗണ്ടറുകളിൽ നിയോഗിക്കുന്നത്. ജീവനക്കാരുടെ കുറവ് കാരണമാണ് പല ദിവസങ്ങളിലും കൗണ്ടറുകളുടെ എണ്ണം കുറയുന്നത്.
ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |