തൃശൂർ: പശുത്തൊഴുത്തിന് ഈടാക്കിയ 2,621 രൂപയുടെ കെട്ടിട നികുതി നികുതി ദായകന് അടിയന്തരമായി തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇൻഫർമേഷൻ കേരള മിഷനും പൊയ്യ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്.
തിരുവമ്പാടി ഗ്രീൻപാർക്കിൽ ബാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊയ്യ പഞ്ചായത്തിലുള്ള പരാതിക്കാരന്റെ കെട്ടിടത്തിന് നികുതി 25 രൂപയായിരുന്നു. എന്നാൽ 2015 ൽ പശുതൊഴുത്ത് വാണിജ്യകെട്ടിടമാക്കി മാറ്റി 2,500 രൂപ നികുതി നിശ്ചയിച്ചു. തുടർന്ന് പഞ്ചായത്ത് ഡയറക്ടർക്ക് പരാതി നൽകി. 2500 രൂപ എന്നത് 46 രൂപയാക്കി കുറവ് ചെയ്‌തെങ്കിലും അതിനുമുമ്പ് ഈടാക്കിയ കൂടുതൽ തുക തിരികെ നൽകിയില്ല. പൊയ്യ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. വസ്തു നികുതി നിർണയവുമായി ബന്ധപ്പെട്ട സഞ്ചയ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയാൽ മാത്രമേ പരാതിക്കാരനിൽ നിന്നും ഈടാക്കിയ കൂടുതൽ തുക തിരികെ നൽകാൻ കഴിയുകയുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇൻഫർമേഷൻ കേരള മിഷന് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പരാതിക്കാരൻ അധികമായി അടച്ച തുക മുൻകൂർ നികുതിയായി പരിഗണിച്ച് തുകയിൽ നിന്നും നികുതി ഈടാക്കി വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പശുതൊഴുത്തിന്റെ നികുതി 25 രൂപയിൽ നിന്നും 2621 രൂപയാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് കമ്മിഷൻ ചോദിച്ചു. എന്നാലും 46 രൂപയാക്കി കുറച്ച നടപടി അംഗീകരിക്കുന്നു. അധികമായി ഈടാക്കിയ നികുതി സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റം വരുത്തി രണ്ടുമാസത്തിനകം തിരികെ നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |