ഹൈദരാബാദ് : ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്രസമിതി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പിക്കെതിരെ പിണറായി വിജയൻ ആഞ്ഞടിച്ചത്.
ഫെഡറലിസം തകർക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കുതിരക്കച്ചവടത്തിലൂടെ പല സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം അട്ടിമറിക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. അത് രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കും. ജുഡിഷ്യറിയെ അട്ടിമറിക്കാനും ബി.ജെ.പി സർക്കാർ ശ്രമം നടത്തുകയാണ്. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം, ഇതിനെതിരെ ചീഫ് ജസ്റ്റിസിന്റെ നീക്കം പ്രതീക്ഷ നൽകുന്നു. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. രാഷ്ട്ര പിതാവിനെ വധിച്ചവരാണ് കേന്ദ്രം ഭരിക്കുന്നത്. ഭിന്നിപ്പിക്കാനുള്ള വർഗീയ അജണ്ടകൾക്കെതിരെ ജനം ഒരുമിക്കണമെന്നും പിണറായി പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും റാലിയിൽ പങ്കെടുത്തു. കെ.സി.ആറിന്റെ നേതൃത്വത്തിൽ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |