പത്തനംതിട്ട: രണ്ട് മാസം നീണ്ടുനിന്ന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമായി. തിരുവാഭരണങ്ങളുമായി രാവിലെ ആറ് മണിയോടെ വാഹകസംഘം പതിനെട്ടാം പടിയിറങ്ങിയതോടെ ശബരിമല നടയടച്ചു. അശുദ്ധിയെത്തുടർന്ന് പന്തളത്ത് നിന്നും രാജപ്രതിനിധി തിരുവാഭരണഘോഷയാത്രയിൽ ഇല്ലാതിരുന്നതിനാൽ രാജപ്രതിനിധിയുടെ ചടങ്ങുകളൊന്നും രാവിലെ ഇല്ലാതെയാണ് നടയടച്ചത്.
19ന് രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്ത് ഭൂതഗണങ്ങൾക്കായുളള ഗുരുതി ചടങ്ങ് നടന്നു. ശേഷം ഇന്ന് നടയടച്ചതോടെ ദേവസ്വംബോർഡിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വരുമാനം നേടിയ തീർത്ഥാടന കാലത്തിനാണ് സമാപനമായത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കണക്ക് പ്രകാരം 312 കോടി രൂപയാണ് ഇത്തവണ നടവരവ്.
ഇതിനിടെ മലപോലെ കുന്നുകൂടിയ നാണയങ്ങൾ അടക്കം കാണിക്കപണം ജനുവരി 25നകം എണ്ണിത്തീരുമെന്നാണ് ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ശബരിമലയിൽ ഇക്കുറി ലഭിച്ച കാണിക്ക എണ്ണുന്നത് സംബന്ധിച്ച് ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിശദീകരണം.
ശബരിമലയിൽ കാണിക്കപ്പണം യഥാസമയം എണ്ണിമാറ്റാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ നശിച്ച വാർത്ത 17ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയ പരിഗണിക്കുന്ന ഹർജിയിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |