ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളടക്കമുളള മുപ്പതോളം താരങ്ങളുടെ പ്രതിഷേധം ഇന്നും ജന്തർമന്തറിൽ തുടരുകയാണ്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണമടക്കം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. ഇതിനിടെ പ്രതിഷേധത്തിന് പിന്തുണയുമായെത്തുന്ന വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളെ പ്രതിഷേധക്കാർ മടക്കിയയച്ചിരുന്നു. കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനോട് ഇത്തരത്തിൽ വേദിവിട്ട് പോകാൻ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഇന്ന് പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവും മുൻ ബോക്‌സിംഗ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗിനോടും ഗുസ്‌തി താരങ്ങൾ വേദിയിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രതിഷേധങ്ങൾക്ക് രാഷ്‌ട്രീയ മുഖംനൽകാൻ ആഗ്രഹിക്കാത്തതിനാലാണ് സിംഗിനോട് പോകാൻ ആവശ്യപ്പെട്ടതെന്നാണ് താരങ്ങളുടെ വിശദീകരണം.നേരത്തെ സിപിഐ നേതാവ് ബിനോയ് വിശ്വം, ഗുസ്‌തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട് എന്നിവരും സമരത്തിന് പിന്തുണ നൽകിയിരുന്നു.
ഇന്നലെ ഉച്ചയ്‌ക്കും രാത്രിയിലും കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും സമരം പിൻവലിക്കാൻ തീരുമാനമുണ്ടായില്ല. സർക്കാർ താരങ്ങൾക്കൊപ്പമാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പ്രതികരിച്ചു. ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുളളതാണെന്നും 72 മണിക്കൂറിനകം മറുപടി നൽകണമെന്നും സർക്കാർ ഡബ്ളു എഫ് ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |