തിരുവനന്തപുരം: നിയമസഭയിൽ നയ പ്രഖ്യാപന പ്രസംഗത്തിന് സർക്കാർ ഗവർണറെയും,
പിന്നാലെ രാജ്ഭവനിൽ റിപ്പബ്ളിക് ദിന സത്കാരത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും
ഗവർണറും ക്ഷണിച്ചതോടെ മയപ്പെട്ടെന്ന് കരുതിയ സർക്കാർ ഗവർണർ പോര് വീണ്ടും ഉരസലിലേക്ക്. ചാൻസലറെന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടാൻ നിയമസഭ പാസാക്കുകയും ,ഗവർണർ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന ബില്ലിലെ വ്യവസ്ഥകൾ പ്രകാരം മലയാളം സർവകലാശാലാ വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ
സർക്കാർ തീരുമാനിച്ചതോടെയാണിത്..
നിയമസഭ പാസാക്കിയെങ്കിലും ബില്ലിൽ ഗവർണർ ഒപ്പു വച്ചെങ്കിലേ നിയമമാവൂ എന്നിരിക്കെയാണ് സർക്കാരിന്റെ അസാധാരണ നടപടി.സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ഉടൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബുധനാഴ്ച കത്ത് നൽകുകയും ചെയ്തു.
സെർച്ച് കമ്മിറ്റിയിൽ
സർക്കാരിന് മുൻകൈ
നിയമസഭ പാസാക്കിയ ബിൽ പ്രകാരം, വി.സി. നിയമനത്തിനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രതിനിധികളെ അധികമായി ഉൾപ്പെടുത്തി. നിലവിൽ ഗവർണറുടേയും യു.ജി.സിയുടേയും യൂണിവേഴ്സിറ്റി സെനറ്റിന്റെയും പ്രതിനിധികളുള്ള മൂന്നംഗ കമ്മിറ്റിയാണ്. സെർച്ച് കമ്മിറ്റി കൺവീനറായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും, സർക്കാർ നിശ്ചയിക്കുന്ന മറ്റൊരാളുമെത്തുന്നതോടെ അഞ്ചംഗ കമ്മിറ്റിയാവും. കൺവീനറുൾപ്പെടെ മൂന്നു പേരും സർക്കാർ പ്രതിനിധികൾ. നേരത്തേ, പാനലിൽ അഭിപ്രായൈക്യം ഉണ്ടായില്ലെങ്കിൽ മൂന്ന് അംഗങ്ങൾക്കും മൂന്ന് പേരുള്ള പാനലുകൾ പ്രത്യേകം സമർപ്പിക്കാമായിരുന്നു. ബിൽ ഭേദഗതിയനുസരിച്ച് കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാന പ്രകാരം ഒരു ലിസ്റ്റ് മാത്രമാവും സമർപ്പിക്കുക. ചാൻസലർ അതിൽ നിന്ന് ഒരു മാസത്തിനകം നിയമനം നടത്തണം. ഇതോടെ, വൈസ് ചാൻസലർ നിയമനത്തിൽ സ്വന്തം തീരുമാനം നടപ്പാക്കാൻ ഗവർണർക്ക് കഴിയാതെ വരും. വൈസ് ചാൻസലറുടെ പ്രായപരിധി അറുപതിൽ നിന്ന് 65 വയസായി ഉയർത്തിയിട്ടുമുണ്ട്. അതേ സമയം,സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ
ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു.
അനുനയം
പാളുന്നു?
രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് ക്ഷണിച്ചിട്ടും എത്താതിരുന്ന മുഖ്യമന്ത്രിയെയും,
മന്ത്രിമാരെയും 26ലെ സത്കാരത്തിന് ഗവർണർ കഴിഞ്ഞ ദിവസം നേരിട്ടാണ് ക്ഷണിച്ചത്.
സത്കാരത്തിന് സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർക്ക് വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള,കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ പരമാവധി ഒഴിവാക്കാൻ സർക്കാരും തീരുമാനിച്ചിരുന്നു.ഈ അനുനയ നീക്കങ്ങൾക്കിടെയാണ് പുതിയ കല്ലുകടി.
ഒരു മുഴം മുമ്പേ
ഗവർണർ
സ്വന്തം നിലയിൽ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം വരും മുൻപേ ഗവർണർ, മലയാളം വി.സി നിയമന സെർച്ച് കമ്മിറ്റിക്ക് നീക്കം തുടങ്ങിയിരുന്നു.
ഫെബ്രുവരിയിലാണ് മലയാളം വി.സി അനിൽ വള്ളത്തോളിന്റെ കാലാവധി കഴിയുന്നത്. സെർച്ച് കമ്മിറ്റിയിലേക്കുള്ള യു.ജി.സി പ്രതിനിധിക്കായി കഴിഞ്ഞ മാസംചെയർമാന് ഗവർണർ കത്തെഴുതി. ചാൻസലർ, യു.ജി.സി, സർവകലാശാല പ്രതിനിധികളാവും ഈ കമ്മിറ്റിയിലുണ്ടാവുക. രണ്ട് സെർച്ച് കമ്മിറ്റികൾ നിയമ പോരാട്ടങ്ങൾക്ക് വഴി വയ്ക്കും.
സെനറ്റ് നോമിനി:
കോടതി ഇടപെടില്ല
ന്യൂഡൽഹി:കേരള യൂണി. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതി അടിയന്തിര ഇടപെടലിന് വിസമ്മതിച്ചു.
സിംഗിൾ ബെഞ്ച് വിധിക്കെതിരായ ഹർജി 23 ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനം വൈകിയാൽ വിഷയം വീണ്ടും ഉന്നയിക്കാനുള്ള അനുമതി സുപ്രീം കോടതി ഹർജിക്കാരന് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗം എസ്.ജയരാമനാണ് സുപ്രീം കോടതിയെ സമീപിച്ചത്. സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്താൽ ചാൻസലർ കൂടിയായ ഗവർണ്ണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. നിശ്ചിത സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ യു.ജി.സി ചട്ടവും കേരള സർവ്വകലാശാല നിയമവും അനുസരിച്ച് ചാൻസലർക്ക് നടപടിയെടുക്കാമെന്നും സിംഗിൾ ബെഞ്ച് വിധിയിൽ വ്യക്തമാക്കിയിരുന്നു. ഹർജിക്കാരന് വേണ്ടി പി.എൻ രവീന്ദ്രനും അഭിഭാഷകൻ പി.എസ് സുധീറും എതിർ കക്ഷികൾക്ക് വേണ്ടി വി.ഗിരിയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |