തിരുവനന്തപുരം: മദ്യവിതരണം സുഗമമാക്കാൻ 14 പുതിയ വെയർഹൗസുകൾ തുടങ്ങാനുള്ള നീക്കം സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ ബെവ്കോ ഉപേക്ഷിച്ചു. നിലവിലുള്ള 23 വെയർഹൗസുകൾക്ക് പുറമെ 17 എണ്ണം കൂടി തുടങ്ങാനായിരുന്നു തീരുമാനം. ഇതിൽ നെടുവത്തൂർ (കോഴിക്കോട്), കടവന്ത്ര(എറണാകുളം), മേനംകുളം(തിരുവനന്തപുരം) എന്നിവിടങ്ങളിൽ തുടങ്ങി. ബാക്കി 14 എണ്ണമാണ് ഉപേക്ഷിക്കുന്നത്.
മറ്റ് വെയർഹൗസുകളിൽ നിന്നുള്ള ജീവനക്കാരെയാണ് പുതിയ മൂന്നിടത്തേക്ക് താത്കാലികമായി നിയോഗിച്ചിട്ടുള്ളത്.മാനേജർ, അസിസ്റ്റന്റ് മാനേജർ, അക്കൗണ്ടന്റ്, സീനിയർ അസിസ്റ്റന്റ്, യു.ഡി ക്ളാർക്ക് അടക്കം 10 ഓളം ജീവനക്കാരാണ് ഒരു വെയർഹൗസിൽ വേണ്ടത്. പുറമെ ലേബലിംഗിന് കുടുംബശ്രീ പോലുള്ള സംഘടനകളിൽ നിന്ന് നിയമിക്കുന്ന 10 മുതൽ 20 വരെ താത്കാലിക ജീവനക്കാരും. പുതിയ ജീവനക്കാർക്കായി തസ്തിക സൃഷ്ടിക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കണം. ബെവ്കോയുടെ സാമ്പത്തികസ്ഥിതി മോശമായതിനാൽ പുതിയ തസ്തികകൾ വേണ്ടെന്നാണ് തീരുമാനം. ഗോഡൗണുകൾ എടുക്കുന്നതിന് ഡെപ്പോസിറ്റ് ഇനത്തിലും വാടക ഇനത്തിലും വൻതുക വേണ്ടിവരും. ചില്ലറ ഷോപ്പുകൾക്ക് പുറമെ ബാറുകൾക്കും ഓൺലൈൻ വഴി വെയർഹൗസുകളിൽ നിന്ന് മദ്യം വാങ്ങാൻ സംവിധാനമായതോടെ, നിലവിലെ വെയർഹൗസുകൾ മതിയെന്നാണ് വിലയിരുത്തൽ.
വിദേശ മദ്യ ചില്ലറവില്പനശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാൻ കൂടുതൽ ഷോപ്പുകൾ തുറക്കാനുള്ള സർക്കാരിന്റെ ശ്രമവും വിജയിച്ചില്ല. നേരത്തെ പൂട്ടിയ വട്ടപ്പാറ, പേരൂർക്കട (തിരുവനന്തപുരം), കടപ്പാക്കട (കൊല്ലം) ഷോപ്പുകൾ മാത്രമാണ് തുറക്കാനായത്. ഇതോടെ ആകെ ഷോപ്പുകൾ 270 ആയി. കെട്ടിടം കിട്ടാത്തതാണ് കാരണമായി പറയുന്നതെങ്കിലും, ധൃതിപിടിച്ച് പുതിയ ഷോപ്പുകൾ തുറക്കേണ്ടെന്ന് ബെവ്കോയ്ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു. രണ്ടാം പിണറായി സർക്കാർ പുതിയ 47 ബാർ ലൈസൻസുകളാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |