തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കി കർഷകന് കൂടുതൽ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കേരള അഗ്രി ബിസിനസ് കമ്പനിയുടെ (കാബ്‌കോ) ഫയൽ ഇതുവരെ വെളിച്ചം കണ്ടില്ല. സിയാൽ മാതൃകയിലുള്ള കമ്പനിയുടെ രൂപീകരണത്തിൽ സഹായിക്കാൻ ആഗസ്റ്റിൽ നിലവിൽ വന്ന വിദഗ്‌ദ്ധസമിതി രൂപരേഖ തയ്യാറാക്കിയിരുന്നു. നിർദ്ദേശങ്ങൾ കൃഷി മന്ത്രിയുടെ പരിഗണനയ്‌ക്കായി സമർപ്പിച്ചിട്ടും നാളേറെയായി.
കർഷകരുടെ വരുമാനം 50 ശതമാനം വരെ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് കാബ്‌കോ പ്രഖ്യാപിച്ചത്. കമ്പനിയുടെ ബിസിനസ് പ്ലാൻ, നിയമാവലി (എം.ഒ.എ ), അനുബന്ധരേഖകൾ ഉൾപ്പെടെയുള്ളവയാണ് വിദഗ്‌ദ്ധ സമിതി തയ്യാറാക്കിയത്. ഇവ മന്ത്രിസഭാ യോഗം അംഗീകരിച്ചാലേ കമ്പനി രൂപീകരണം സാദ്ധ്യമാകൂ. ബന്ധപ്പെട്ടവർ താത്പര്യം കാട്ടുന്നില്ലെന്നാണ് കർഷകരുടെ ആരോപണം.
മന്ത്രിസഭായോഗം അംഗീകാരം നൽകിയാൽ ഗവ. സെക്രട്ടറിമാരും കാർഷിക വിദഗ്ദ്ധരും ഉൾപ്പെടുന്ന 10 അംഗ ഡയറക്ടർ ബോർഡിനെ നിയമിക്കാം. ആനയറയിലെ അന്താരാഷ്ട്ര മൊത്ത വിപണി അടക്കം സംസ്ഥാനത്തെ 9 മാർക്കറ്റുകളും വിവിധ അഗ്രോ പാർക്കുകളും കാബ്കോയ്ക്ക് കീഴിലാകും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോക്, മുൻ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ചാർട്ടേഡ് അക്കൗണ്ടന്റ് എം.കെ. ശ്രീധർ, അഗ്രിബിസിനസ്, സംരംഭകത്വ, സ്‌കിൽ വിദഗ്ദ്ധൻ ഡോ. ടി.പി. സേതുമാധവൻ എന്നിവരാണ് വിദഗ്ദ്ധ സമിതിയംഗങ്ങൾ.
81,000 കോടിയുടെ ബിസിനസ്
പ്രതിവർഷം 55,000 കോടിയിലധികം വിലമതിക്കുന്ന കാർഷിക ഭക്ഷ്യോത്പന്നങ്ങളും 26,000 കോടിയുടെ ജന്തുജന്യ ഉത്പന്നങ്ങളുമാണ് അയൽസംസ്ഥാനങ്ങളിൽ നിന്നും വിദേശ ഇറക്കുമതിയിലൂടെയും വാങ്ങുന്നത്.
കമ്പനിയിൽ 33 ശതമാനത്തിൽ കവിയാത്ത ഓഹരി കൃഷിവകുപ്പിനായിരിക്കും. ഉത്പന്ന കമ്പനികൾക്കും കൃഷിക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും ഓഹരി ഉടമകളാകാം
200 കോടിയിലേറെ രൂപയുടെ മൂലധന നിക്ഷേപത്തിനുള്ള അഗ്രിപ്രോജക്ട് സെന്ററുകൾ, അഗ്രികൾച്ചറൽ മാർക്കറ്റ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ, സംസ്‌കരണ യൂണിറ്റുകൾ, ശീതീകരണ സ്റ്റോറേജ് കേന്ദ്രങ്ങൾ എന്നിവയും നിലവിൽ വരും. കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |