കൊച്ചി: ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസലിന് ആശ്വാസമായി ഹൈക്കോടതി വിധി. വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. വിചാരണക്കോടതി വിധിച്ച പത്തുവർഷം തടവുശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ വാദം പൂർത്തിയായതിന് പിന്നാലെയാണ് വിധി വന്നിരിക്കുന്നത്. ഇതോടെ ഫൈസലടക്കം നാലു പ്രതികളും ഉടൻ ജയിൽ മോചിതരാകും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്. അപ്പീൽ ഹർജിയിൽ അന്തിമ വിധിവരുന്നതുവരെയാണ് കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
മുൻ കേന്ദ്രമന്ത്രി പി എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്ക് പത്തു വർഷം വീതം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടെന്ന കാരണത്താൽ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ മുഹമ്മദ് ഫൈസൽ നൽകിയ ഹർജി 27ലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |