അരക്കോടിയിലധികം തീർത്ഥാടകർ
തിരുവനന്തപുരം: ശബരിമലയിൽ ഇക്കുറി മണ്ഡല, മകരവിളക്ക് തീർത്ഥാടനകാലത്തെ വരുമാനം 351 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്. അരക്കോടിയിലേറെ തീർത്ഥാടകർ എത്തിയിരുന്നു.കൊവിഡിന് തൊട്ടുമുമ്പുള്ള തീർത്ഥാടനത്തിൽ 269കോടി ലഭിച്ചിരുന്നു.അതായിരുന്നു അതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. അതിനേക്കാൾ 82കോടിയാണ് വർദ്ധിച്ചത്.
കാണിക്കയായി ലഭിച്ച നാണയത്തിന്റെ നാലിലൊന്നു മാത്രമേ എണ്ണിയിട്ടുള്ളൂ. 20 കോടിയോളം രൂപയുടെ നാണയം കിട്ടിയെന്നാണ് വിലയിരുത്തൽ. എണ്ണൽ പൂർത്തിയാകുന്നതോടെ തുക വീണ്ടും ഉയരും.
കൊവിഡിന്റെ ആദ്യവർഷത്തിൽ 21 കോടിയായി വരുമാനം കുറഞ്ഞിരുന്നു. കഴിഞ്ഞവർഷം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ലഭിച്ചത് 151 കോടിയാണ്. വരുമാനത്തിന്റെ
40 ശതമാനവും ചെലവിനായി മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എസ്. അനന്തഗോപൻ പറഞ്ഞു. ശേഷിക്കുന്ന തുകയാണ് ബോർഡിന് ലഭിക്കുക. അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിൽ ഏലക്ക ഉപയോഗിക്കാതെ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
ഏലക്ക ഇല്ലെങ്കിലും അരവണയുടെ സ്വാദിന് വ്യത്യാസമില്ലെന്ന് മനസിലായി. പ്രസാദം തയ്യാറാക്കുന്നതിനുള്ള ഉത്പന്നങ്ങൾ പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ബോർഡിന് ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ല. നിർദ്ദേശം വന്നാൽ എടുക്കും.
ക്യൂ കോംപ്ലക്‌സ്
ആധുനികവത്കരിക്കും
അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് ക്യൂ കോംപ്ലക്‌സ് ആധുനികവത്കരിക്കും. റോപ്‌വേയ്ക്കായി വനഭൂമി വിട്ടുനൽകുന്നതിന് പകരമായി അടിമാലിയിൽ പകരം സ്ഥലം വനംവകുപ്പിന് നൽകും. വനഭൂമി ലഭ്യമായാൽ റോപ്‌വേയുടെ പണി ആരംഭിക്കും. നിലയ്‌ക്കലിൽ 15 കോടിയുടെ വികസന പദ്ധതിയും ആലോചിക്കുന്നു.
നാണയങ്ങൾ 5 മുതൽ
വീണ്ടും എണ്ണിത്തുടങ്ങും
നാണയം എണ്ണുന്നവർ 70 ദിവസം തുടർച്ചയായി ജോലി ചെയ്തതിനാൽ വിശ്രമം നൽകാൻ തീരുമാനിച്ചു. തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന പരാതി ഉണ്ടായിരുന്നു. ശേഷിക്കുന്ന നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണിതുടങ്ങുമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |