തിരുവനന്തപുരം: കെ.എസ്.യുവിൽ എത്രയുംവേഗം പുനഃസംഘടന നടത്തണമെന്നും അല്ലെങ്കിൽ മുന്നോട്ടുപോകാൻ പ്രയാസമാണെന്നും കെ.പി.സി.സി നേതൃത്വത്തോട് പരാതിപ്പെട്ട്
സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും. പുനഃസംഘടനാ ചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിനെ നേരിൽക്കണ്ടാണ് പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പരാതിപ്പെട്ടത്.
പുനഃസംഘടന വൈകിയാൽ പരസ്യ പ്രതികരണം നടത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റും വൈസ് പ്രസിഡന്റുമല്ലാതെ പ്രവർത്തിക്കാൻ മറ്റാരും ഇല്ലാത്ത സ്ഥിതിയാണെന്നും ഇവർ പറഞ്ഞതായി സൂചനയുണ്ട്. ആറ് വർഷമായി പുനഃസംഘടന നടന്നിട്ട്.
വിവാദ ബി.ബി.സി ഡോക്യുമെന്ററിയടക്കം കാമ്പസുകളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കെ.എസ്.യുവിന് ആയില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇവരുടെ പരാതി. അതേസമയം, ഫെബ്രുവരി പകുതിയോടെ പുനഃസംഘടന നടത്താനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി നേതൃത്വം പറയുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു ജില്ലയിൽ നിന്ന് മൂന്നു പേരടങ്ങുന്ന കരട് പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ ഒഴിവാക്കപ്പെടുന്നവർ ഉപാദ്ധ്യക്ഷന്മാരാകും. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൂടുതൽ പേരുകൾ ഉയർന്നുവന്ന കൊല്ലം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ തർക്കം രൂക്ഷമാണ്.
അതേസമയം, കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തി തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് എ,ഐ ഗ്രൂപ്പുകൾ. കെ.സി.വേണുഗോപാൽ വിഭാഗവും രംഗത്തുണ്ട്. ഗ്രൂപ്പില്ലെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പട്ടിക നൽകിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂർ ജില്ലയിൽ നിന്നുള്ള ചിലരുടെ പേരുകൾ മാത്രമാണ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്.
തർക്കം ഒഴിവാക്കാനുള്ള ശ്രമമാണ്
വി.ടി.ബൽറാം നടത്തുന്നത്. സമവായ സാദ്ധ്യതകൾ അടഞ്ഞാൽ പുനഃസംഘടന വീണ്ടും വൈകും. വിവാഹം കഴിഞ്ഞവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടെന്ന വി.ടി.ബൽറാമിന്റെ നിലപാടിനോട് രമേശ് ചെന്നിത്തല പിന്തുണയറിയിച്ചിട്ടുണ്ട്.
ജംബോ കമ്മിറ്റികൾ പാടില്ല
ജംബോ കമ്മിറ്റികൾ പാടില്ലെന്നാണ് കെ.പി.സി.സി നിർദ്ദേശം. സംസ്ഥാന കമ്മിറ്റിയിൽ 25 ശതമാനം വനിതകൾക്കായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. 21 ഭാരവാഹികളും 20 നിർവാഹക സമിതി അംഗങ്ങളും അടക്കം 41പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനായിരുന്നു ധാരണ. എന്നാൽ ആറ് വർഷമായി പുനഃസംഘടന നടക്കാത്തതിനാൽ ഭാരവാഹിയാകാൻ അവസരം ലഭിക്കാത്ത ഒട്ടേറെപേരെ പരിഗണിക്കേണ്ടി വരുമെന്ന് എ,ഐ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നു.
ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിൽ ഇന്ന് പ്രതിഷേധയോഗം: കെ. സുധാകരൻ
തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജനസ്വീകാര്യത കണ്ട് ഹാലിളകിയ ബി.ജെ.പി ഭരണകൂടം പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിൻവലിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തുടനീളം മണ്ഡലം തലത്തിൽ വൈകിട്ട് 4ന് രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിക്കും.
രാഹുൽഗാന്ധിയുടെ ജീവൻ വച്ചാണ് ബി.ജെ.പിയും കേന്ദ്രസർക്കാരും രാഷ്ട്രീയം കളിക്കുന്നത്. അതീവ സുരക്ഷ വേണ്ടുന്ന മേഖലയാണ് കാശ്മീർ താഴ്വര. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയ്ക്ക് നൽകിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിൻവലിച്ചത്. ഇതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ ബാഹ്യയിടപെടൽ ഉണ്ടായിട്ടുണ്ടെന്നതിൽ സംശയമില്ല. മതിയായ സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. അപ്രതീക്ഷിതമായി സുരക്ഷ പിൻവലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിഷ് ഷായും ഇന്ത്യൻ ജനതയോട് തുറന്ന് പറയണം. ഈ ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
കെ.പി.സി.സി ഭാരവാഹികളുടെ
ചുമതലകളിൽ പുനഃക്രമീകരണം
തിരുവനന്തപുരം: പുനഃസംഘടന നീളുന്നതിനിടെ, നിലവിലെ കെ.പി.സി.സി ഭാരവാഹികളുടെ ചുമതലകൾ പുനഃക്രമീകരിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം. നേരത്തേ ഉണ്ടായിരുന്ന ചുമതലകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായി ടി.യു. രാധാകൃഷ്ണൻ തുടരും. അദ്ധ്യാപക-സർവീസ് സംഘടനകളുടെയും നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെയും ചുമതല അദ്ദേഹത്തിനുണ്ട്.
വൈസ് പ്രസിഡന്റുമാരിൽ എൻ. ശക്തന് രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെയും രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘാടനത്തിന്റെയും ചുമതല നൽകി. വി.ടി. ബൽറാമിന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു, സോഷ്യൽ മീഡിയ, കലാസാംസ്കാരിക വിഭാഗം, പ്രൊഫഷണൽ കോൺഗ്രസ് എന്നിവയുടെ ചുമതലയാണ്. കർഷക കോൺഗ്രസിന്റെയും കെ. കരുണാകരൻ ഫൗണ്ടേഷന്റെയും ചുമതല വി.ജെ. പൗലോസിനാണ്. മഹിളാ കോൺഗ്രസ്, ദേവസ്വംബോർഡുകൾ, ഭാരതീയ ദളിത് കോൺഗ്രസ്, ആദിവാസി കോൺഗ്രസ് എന്നിവയുടെ ചുമതല വി.പി. സജീന്ദ്രന് നൽകി.
ജനറൽസെക്രട്ടറിമാരുടെ ചുമതലകൾ:
അഡ്വ.കെ. ജയന്ത്- കെ.പി.സി.സി പ്രസിഡന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കെ.എസ്.യു, യൂത്ത് കോൺഗ്രസ്.
അഡ്വ.കെ.പി. ശ്രീകുമാർ- തിരുവനന്തപുരം ജില്ല, ദേശീയ കായിക വേദി.
അഡ്വ. പഴകുളം മധു- കൊല്ലം ജില്ല, പ്രിയദർശിനി പബ്ലിക്കേഷൻസ്.
എം.എം. നസീർ- പത്തനംതിട്ട ജില്ല, കേന്ദ്രസർക്കാർ സർവീസ് സംഘടന.
അഡ്വ. മരിയാപുരം ശ്രീകുമാർ- ആലപ്പുഴ ജില്ല, ലോയേഴ്സ് കോൺഗ്രസ്.
എം.ജെ. ജോബ്- കോട്ടയം ജില്ല, ഫിഷർമെൻ കോൺഗ്രസ്.
അഡ്വ. ജോഷി സെബാസ്റ്റ്യൻ- ഇടുക്കി ജില്ല, സർവകലാശാലകൾ.
അഡ്വ.എസ്. അശോകൻ- എറണാകുളം ജില്ല, ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ.
അഡ്വ.എ.എ. ഷുക്കൂർ- തൃശൂർ ജില്ല, സഹകരണമേഖല, സഹകരണ ജനാധിപത്യവേദി.
അഡ്വ.ബി.എ. അബ്ദുൾ മുത്തലിബ്- പാലക്കാട് ജില്ല, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ്.
അഡ്വ.പി.എ. സലിം- മലപ്പുറം ജില്ല, പ്രവാസി കോൺഗ്രസ്.
കെ.കെ. എബ്രഹാം- കോഴിക്കോട് ജില്ല, സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ.
അലിപ്പറ്റ ജമീല- വയനാട് ജില്ല.
അഡ്വ.പി.എം. നിയാസ്- കണ്ണൂർ ജില്ല, ഇൻഡസ്ട്രീസ് സെൽ.
സോണി സെബാസ്റ്റ്യൻ- കാസർകോട് ജില്ല, അസംഘടിത തൊഴിലാളി കോൺഗ്രസ്.
ജി.എസ്. ബാബു- സേവാദൾ, ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ്.
ആര്യാടൻ ഷൗക്കത്ത്- സംസ്കാര സാഹിതി, ജവഹർ ബാൽമഞ്ച്, ഒ.ബി.സി വിഭാഗം
ദീപ്തി മേരി വർഗീസ്- മീഡിയ
പ്രൊഫ.കെ.എ. തുളസി- യൂണിറ്റ് മാനേജ്മെന്റ് സിസ്റ്റം, ട്രെയിനിംഗ് ശാസ്ത്രവേദി, വിചാർവിഭാഗ്.
കെ.എ. ചന്ദ്രൻ- ഐ.എൻ.ടി.യു.സി, എക്സ് സർവീസ് മെൻ കോൺഗ്രസ്.
അഡ്വ.ജി. സുബോധൻ- ലോക്കൽബോഡീസ് സർവീസ് സംഘടനകൾ.
വിദേശമാദ്ധ്യമമെന്നത് കൊണ്ട് ഡോക്യുമെന്ററി
രാജ്യവിരുദ്ധമാകില്ല: കെ. സുധാകരൻ എം.പി
തിരുവനന്തപുരം: വിദേശ മാദ്ധ്യമം പുറത്തുവിട്ടുവെന്നതുകൊണ്ടു മാത്രം ഡോക്യുമെന്ററി രാജ്യവിരുദ്ധമായി കണക്കാക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വ്യക്തമാക്കി.
മാദ്ധ്യമധർമ്മത്തിന്റെ അടിസ്ഥാന മൂല്യം മാനവികതയാണ്. അതിനു രാജ്യാതിർത്തികൾ ബാധകമല്ല. അധികാരമുപയോഗിച്ച് അന്വേഷണ റിപ്പോർട്ടുകൾ അട്ടിമറിച്ച് എത്ര 'ക്ലീൻ ചിറ്റുകൾ" നേടിയാലും മായ്ച്ചു കളയാനാവുന്നതല്ല ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ.
ബഹുസ്വരതയും മതേതരത്വവും തകർത്ത് അശാന്തി പടർത്തുകയെന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെ പ്രഖ്യാപിത നയമാണ്. ആ പരീക്ഷണ ശാലയിൽ സംഘപരിവാർ ആസൂത്രണം ചെയ്തതായിരുന്നു ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. മുസ്ലിം സഹോദരങ്ങളെ വർഗ്ഗീയ വെറിപൂണ്ട സംഘപരിവാർ കോമരങ്ങൾ ചുട്ടെരിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്റെ പാപക്കറ കഴുകിക്കളയാൻ ഗംഗാജലം മുഴുവൻ ഉപയോഗിച്ചാലും കഴിയില്ല. മോദിയും അമിത്ഷായും കോടികൾ പൊടിച്ച് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പ്രതിച്ഛായയെ അത് കാലമെത്ര കഴിഞ്ഞാലും വേട്ടയാടിക്കൊണ്ടിരിക്കും.
ചരിത്രം വളച്ചൊടിച്ചും അപനിർമ്മിച്ചും തലമുറകളെ തെറ്റിദ്ധരിപ്പിച്ചും രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് തങ്ങൾ നേതൃത്വം നൽകിയ ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ലോകമറിയുന്നതിൽ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ മാദ്ധ്യമങ്ങളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും നിലയ്ക്കുനിറുത്തിയത് പോലെ ഒരു വിദേശ മാദ്ധ്യമത്തോട് ചെയ്യാനാവാത്തതിനാലാണ് ബി.ബി.സിയിലൂടെ ഗുജറാത്തിലെ സത്യങ്ങൾ പുറത്ത് വന്നത്.
ഗുജറാത്ത് കലാപസമയത്ത് രാജ്യധർമ്മം പാലിക്കപ്പെട്ടില്ലെന്ന് വിമർശനം ഉയർത്തിയ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ തള്ളിപ്പറയാൻ മോദിക്കും അമിത്ഷായ്ക്കും കഴിയുമോ? നരേന്ദ്രമോദിയും ബി.ജെ.പി ഭരണകൂടവും സംഘപരിവാറും വിലക്ക് കല്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ സധൈര്യം നേരിടാനും ചെറുത്ത് തോൽപ്പിക്കാനും കോൺഗ്രസ് ആശയങ്ങൾക്കേ സാധിക്കൂ.
മൃദുഹിന്ദുത്വം കൊണ്ട് അസ്തിത്വം അരക്കിട്ടുറപ്പിച്ചത് സി.പി.എമ്മാണ്. ബി.ജെ.പിയുടെ ഔദാര്യം കൊണ്ട് രാഷ്ട്രീയം തുടർന്നുകൊണ്ടു പോകുന്ന പാർട്ടിയും നേതാവും ഭരണകൂടവും ഏതെന്ന് സ്വയം പരിശോധന നടത്തിയശേഷം തനിക്കെതിരെ വിമർശനം ഉന്നയിച്ചാൽ മതി. ലാവ്ലിൻ കേസ് അനന്തമായി നീളുന്നതും മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്ത് വരേണ്ട സ്വർണ്ണക്കടത്ത് കേസ് ആവിയായതും മൃദുഹിന്ദുത്വത്തിന്റെ പേരിൽ ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയതിന്റെ ഫലമായിട്ടല്ലേയെന്നും കെ. സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |