കോട്ടയം:. അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് അരി വില വീണ്ടും കുതിച്ചുയരുന്നു. മാസങ്ങൾക്ക് മുൻപ് വർദ്ധിച്ച അരി വില ഏതാനും നാളുകളായി കുറഞ്ഞ് വരികയായിരുന്നു. എന്നാൽ റേഷൻ കടകളുടെ സമയക്രമം വ്യത്യാസപ്പെടുത്തിയതും റേഷൻ കടകളിൽ അരിയുടെ ലഭ്യത കുറഞ്ഞതും മുതലാക്കി അരിക്കമ്പനികൾ വില വർദ്ധിപ്പിക്കുകയാണ്.
കഴിഞ്ഞ ആഴ്ച 50 രൂപയിൽ താഴെയായിരുന്ന അരിയ്ക്ക് ഇപ്പോൾ 55 രൂപയാണ്. സർക്കാർ വിതരണ കേന്ദ്രങ്ങളിൽ അരിയുടെ ലഭ്യത കുറഞ്ഞതോടെ ഉയർന്ന വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയിലാണ് ജനം. കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ് വാക്കായി. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേയ്ക്ക് അരി ഇറക്കുതി ചെയ്യുന്നത്. എന്നാൽ നെല്ലിന് ക്ഷാമം നേരിടുന്നതും വില കൂടിയതും കാരണം ഓർഡർ എടുക്കുന്നില്ലെന്ന് വ്യാപാരികൾ പറുന്നു. ജില്ലയിൽ ഷിമോഗ, മൈസൂർ എന്നീ ഇനത്തിലുള്ള അരിയാണ് കൂടുതലായും എത്തുന്നത്.
വില വർദ്ധനവിന്റെ കാരണങ്ങൾ.
ആന്ധ്രയിൽ നിന്ന് അരി വരവ് പഴയതിലും കുറഞ്ഞു.
ഇടനിലക്കാരെ ഒഴിവാക്കാനുള്ള നീക്കം ഫലം കണ്ടില്ല.
ഇവിടെ ചില്ലറ വ്യാപാരികൾ അമിത ലാഭമെടുക്കുന്നു.
സപ്ലൈക്കോ ഫലപ്രദമായി വിപണിയിൽ ഇടപെടുന്നില്ല.
സർക്കാർ വിതരണ കേന്ദ്രങ്ങളിൽ അരി ലഭ്യത കുറഞ്ഞു.
വില നിലവാരം ഇങ്ങനെ.
ഷിമോഗ (റിട്ടെയ്ൽ വില) 52 - 54.
ജയ അരി 52 - 54.
കാലടി അരി 47.
ഭക്ഷ്യോപദേശക സമിതി അംഗം എബി ഐപ്പ് പറയുന്നു.
അളവ് തൂക്ക വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതിനാൽ അരിക്കമ്പനികൾ തോന്നുംപടി അരിവില കൂട്ടുന്ന സ്ഥിതിയാണ്. വില നിയന്ത്രിക്കാൻ ജി എസ് ടി ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |