വിഴിഞ്ഞം: ആവശ്യത്തിന് ജീവനക്കാരും ഡോക്ടറുമില്ലാതെ വിഴിഞ്ഞം മുക്കോല കുടുംബാരോഗ്യേ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലാകുന്നു. ഉച്ചയ്ക്കു ശേഷം ഡോക്ടർ ഇല്ലാത്തതിനാൽ ഒ.പി പ്രവർത്തനമില്ല. ഉണ്ടായിരുന്ന ഡോക്ടർ രാജിവച്ച് പോയതിനെ തുടർന്ന് പുതിയ ഡോക്ടർമാരെ നിയമിച്ചിട്ടുമില്ല.
കിടത്തി ചികിത്സയില്ലാത്തതിനാൽ ഒ.പിയുടെ പ്രവർത്തനവും ഉച്ചവരെയാക്കി ചുരുക്കി. ജീവനക്കാരുടെ കുറവ് പ്രതിരോധ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അഞ്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വേണ്ടിടത്ത് ഇപ്പോൾ ഉള്ളത് 3 പേർ മാത്രം. 9 ജെ.പി.എച്ച്.എൻ വേണ്ടിടത്ത് നിലവിൽ 5പേരും ഒരു താത്കാലികക്കാരിയും മാത്രം. 6 മാസത്തെ കാലാവധിയിൽ എത്തിയ ഇവരുടെ കാലാവധി ഉടൻ അവസാനിക്കും.
ജില്ലയിൽ തന്നെ 3 കടപ്പുറങ്ങൾ ഉൾപ്പെടുന്ന ഏറ്റവും അധികം ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമുള്ള ആരോഗ്യ കേന്ദ്രത്തോടാണ് അധികൃതരുടെ അവഗണന. ആകെയുണ്ടായിരുന്ന മൂന്ന് ഡോക്ടർമാരിൽ ഒരാൾ മാസങ്ങൾക്ക് മുൻപ് മാറിപ്പോയി. ശരാശരി 250 ൽപ്പരം രോഗികൾ വിവിധ രോഗങ്ങൾക്കായി ചികിത്സ തേടിയും ഇവിടെ എത്തുന്നുണ്ട്.
നാട്ടുകാരായ ജനത്തിനുപരി നിരവധി ക്യാമ്പുകളിലായി ആയിരക്കണക്കിന് അതിഥി തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മേഖലയിലെ പ്രതിരോധ പ്രവർത്തനക്കുറവ് ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴി തെളിക്കുമെന്ന് നാട്ടുകാർ പറയുന്നു. മന്ത്,മലമ്പനി,ഹൈഡ്രോക്സൈഡ് എന്നിങ്ങനെയുള്ള രോഗബാധിതരെ അടുത്തകാലത്തും ക്യാമ്പുകളിൽ നിന്ന് ആരോഗ്യവകുപ്പധികൃതർ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ നടത്തിയ തുടർച്ചയായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഒരു പരിധിവരെ ഫലം കണ്ടിരുന്നു. ഇതിനിടയിലാണ് ഡോക്ടറുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രി പ്രവർത്തനത്തെ താളം തെറ്റിച്ചത്.
മരണവും ഇനി തുടർക്കഥയാകുമോ?
ഈ ആതുരാലയത്തിന്റെ പരിധിയിൽ വരുന്ന ഹാർബർ വാർഡിൽ കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് ഒരു വീട്ടമ്മ മരിച്ചിരുന്നു. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാകമാകുമായിരുന്നെങ്കിലും കണ്ടെത്താൻ വൈകി. ഇവിടെ ഉണ്ടായിരുന്ന ജെ.എച്ച്.ഐയെ മെഡിക്കൽ ഓഫീസിലേക്ക് മാറ്റിയതിനു പകരം നിയമിച്ചയാളെ ജി. 20 സമ്മേളന പേരിൽ മറ്റ് ഡ്യൂട്ടികളിലേക്കും മാറ്റിയിരുന്നു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജീവനക്കാരില്ലാത്ത അവസ്ഥയാണ്.
ജീവനക്കാരുടെ കുറവ് ഏറെ
തിരുവനന്തപുരം നഗരസഭയിൽ ജനസാന്ദ്രതയേറിയ അഞ്ച് പ്രധാന ഡിവിഷനുകൾ ഉൾപ്പെട്ടതാണ് മുക്കോല ആശുപത്രി . എലിപ്പനി, ഡെങ്കിപ്പനി, ചെള്ള് പനി, മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുപരി കേരളത്തിൽ നിന്ന് തുടച്ചുമാറ്റപ്പെട്ട രോഗങ്ങൾ വരെ തലപൊക്കുന്ന മേഖലയിലെ പ്രതിരോധ പ്രവർത്തനവും ജീവനക്കാരുടെ കുറവും ഏറെ ബാധിച്ചു. മുല്ലൂർ മുതൽ കോവളംവരെ ഒൻപത് സബ് സെന്ററുകൾ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |