കൊച്ചി: സംസ്ഥാനത്തെ കടൽത്തീരങ്ങളിൽ സഞ്ചാരികളുടെ ജീവൻ രക്ഷിച്ചിരുന്ന ലൈഫ് ഗാർഡുമാർ ഇല്ലാതാകുന്നു. കേരളത്തിലെ 53 പ്രധാന ബീച്ചുകളിൽ 25 ഇടത്തും ഒരു ലൈഫ് ഗാർഡുപോലുമില്ല. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ബീച്ചുകളിൽ ടൂറിസ്റ്റുകളുടെ തിരക്കേറിയ സന്ദർഭത്തിലാണ് ഈ വീഴ്ച.
ഒരു ഷിഫ്റ്റിൽ 446 ലൈഫ് ഗാർഡുമാർ വേണ്ടിടത്ത് 159 പേർ മാത്രമാണ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തീരങ്ങളിൽ ഡ്യൂട്ടിയിലുള്ളത്.
മലപ്പുറം, കൊല്ലം ജില്ലകളിൽ മാത്രമേ എല്ലാ ബീച്ചിലും ലൈഫ് ഗാർഡുമാരുള്ളൂ. ഓരോ ഡ്യൂട്ടി പോയിന്റിലും രണ്ട് ലൈഫ് ഗാർഡുമാർ വേണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിക്കുന്നത്.
മൂന്ന് മാസം മുമ്പ് 60 വയസ് കഴിഞ്ഞ 9 പേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒരാനുകൂല്യവും ഇവർക്ക് ലഭിച്ചില്ല. പകരം ആളെ നിയമിച്ചതുമില്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, ഏഴാം ക്ളാസ് വിദ്യാഭ്യാസം, സംസ്ഥാനതല സീനിയർ വിഭാഗം നീന്തൽ മത്സരത്തിൽ പങ്കെടുക്കൽ, 35 വയസ് പ്രായപരിധി എന്നിവയാണ് ലൈഫ് ഗാർഡുമാരുടെ യോഗ്യത.
835 രൂപ ദിവസശമ്പളം
ഇൻഷ്വറൻസ് പരിരക്ഷ പോലുമില്ലാതെയാണ് ലൈഫ് ഗാർഡുമാരുടെ അപകടകരമായ ജോലി. ടൂറിസം വകുപ്പാണ് ഇവരെ 835 രൂപ ദിവസശമ്പളത്തിൽ പരിശീലനം നൽകി നിയമിക്കുന്നത്. ഇൻഷ്വറൻസ് പരിരക്ഷയും ശമ്പള വർദ്ധനയും ആവശ്യപ്പെട്ട് 2017ൽ ലൈഫ് ഗാർഡുമാർ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ലൈഫ് ഗാർഡുമാരുടെ സാന്നിദ്ധ്യം
(ജില്ല, ബീച്ചുകളുടെ എണ്ണം, നിലവിലെ ഗാർഡുമാർ, ആവശ്യമുള്ളത് എന്ന ക്രമത്തിൽ)
തിരുവനന്തപുരം- 11, 75, 128
കൊല്ലം- 2, 10, 20
ആലപ്പുഴ- 3, 10, 18
എറണാകുളം- 7, 20, 48
തൃശൂർ- 5, 8, 46
മലപ്പുറം- 3, 6, 30
കോഴിക്കോട്- 6, 14, 46
കണ്ണൂർ- 7, 12, 72
കാസർകോട്- 9, 4, 38
ലൈഫ് ഗാർഡ് ഇല്ലാത്ത ബീച്ചുകൾ
തിരുവനന്തപുരം- 3
ആലപ്പുഴ-2
എറണാകുളം- 4
തൃശൂർ- 3
കോഴിക്കോട്- 2
കണ്ണൂർ-4
കാസർകോട്- 7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |