SignIn
Kerala Kaumudi Online
Thursday, 19 September 2024 12.20 PM IST

ഗുരുമൊഴി സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു: സമൂഹത്തിൽ സഹോദരചിന്ത വളർത്തിയത് ഗുരുദേവൻ: സ്വാമി ശുഭാംഗാനന്ദ

Increase Font Size Decrease Font Size Print Page
guru

പത്തനംതിട്ട : വിവിധ രീതിയിൽ ചിന്തിക്കാനുള്ള പ്രേരണ ഗുരുദേവന്റെ രചനകളിലുണ്ടെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് പ്രസിദ്ധീകരിച്ച ഗുരുമൊഴി ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു സ്വാമി. ഗുരുദേവന്റെ സമീപനത്തിലും ഉദ്‌ബോധനത്തിലും ഇത് കാണാൻ കഴിയും. ജാതി, മത, ദൈവ, വിദ്യാഭ്യാസ സങ്കൽപം എന്നിങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടുള്ള എല്ലാം ഗുരുവിന്റെ കൃതികളിൽ കാണാം. ജീവിതത്തിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയിൽ നിന്ന് തള്ളപ്പെട്ട് കിടക്കുന്ന ജനവിഭാഗത്തെ കൈപിടിച്ച് ഉയർത്തുകയായിരുന്നു ഗുരുവിന്റെ പ്രവർത്തനം. സങ്കുചിത വിഭാഗീയ ചിന്തകളെ ഇല്ലാതാക്കി എല്ലാവരും സഹോദര തുല്യരാകുന്ന സാമൂഹ്യ പശ്ചാത്തലമാണ് ഇവിടെ രൂപപ്പെടേണ്ടതെന്നാണ് ഗുരുദേവന്റെ കാഴ്ചപ്പാടെന്ന് സ്വാമി പറഞ്ഞു.

ഗുരുദേവ കൃതികൾ എല്ലാ വിഭാഗങ്ങൾക്കും

വഴികാട്ടി : ഡോ.ബിജു

ശ്രീനാരായണ ഗുരു സാമൂഹിക പരിഷ്കർത്താവ് മാത്രമല്ലെന്ന് സംവിധായകൻ ഡോ.ബിജു പറഞ്ഞു. ഗുരുമൊഴി പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും കലയും സാഹിത്യവും പരിപോഷിപ്പിച്ച മഹാനായ വ്യക്തിത്വമാണ് ഗുരു. കുമാരനാശാനിലെ സാഹിത്യ പ്രതിഭയെ ഗുരു വളർത്തിയെടുത്തു. ജാതിയും മതവും വലിയ തോതിൽ പ്രതീകവൽക്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക ദർശനങ്ങൾ വലിയ ആശ്വാസമാണ്. പ്രസംഗങ്ങളിലും പ്രവർത്തനത്തിലും ജാതീയതയും മത ചിന്തയും പ്രചരിപ്പിക്കുന്ന കാലമാണിത്. ഗുരുദേവന്റെ കൃതികൾ ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല. വരുംതലമുറയെ മാനവിക ദർശനങ്ങൾ പഠിച്ച് മുന്നേറാൻ സഹായിക്കുന്ന കൃതിയാണ്. ശിവശതകത്തെ ആസ്പദമാക്കി കേരളകൗമുദി തയ്യാറാക്കിയ ഗുരുമൊഴി കൃതി വരും തലമുറയെ മൂല്യബോധത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് ഡോ.ബിജു പറഞ്ഞു.

പ്രതിസന്ധികൾക്ക് പരിഹരം ഗുരുദേവ ദർശനങ്ങൾ:

അഡ്വ. ടി.സക്കീർ ഹുസൈൻ

ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ ദേശത്തിന്റെയും കാലത്തിന്റേയും എല്ലാം സീമകളെ ലംഘിച്ച് കൊണ്ട് പകർത്തേണ്ടതും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതും അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു. ഗുരുദേവ ദർശനങ്ങൾ എല്ലാ ദേശത്തും ഏത് കാലത്തും മനുഷ്യ നന്മയ്ക്കായി പ്രായോഗികമായി നടപ്പാക്കാൻ കഴിയേണ്ടതുമാണ്. മനുഷ്യർ തമ്മിലുള്ള വൈരുദ്ധ്യങ്ങളുടേയും വൈജാത്യങ്ങളുമെല്ലാം പരിഹാരമാണ് ഗുരുദേവ ദർശനത്തിന്റെ അന്തസത്ത. മതം മാനവീയതയാണ്. ഗുരുദേവ ദർശനങ്ങളിൽ മുഴങ്ങി കേൾക്കുന്നതും മുഴച്ച് നിൽക്കുന്നതും മാനവീയതയാണ്. ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരമാകുകയാണ് ഗുരുദേവ ദർശനമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു.

കേരളകൗമുദിയുടേത് ചരിത്ര ദൗത്യം : കെ.പദ്മകുമാർ

ശിവശതകത്തെ ആസ്പദമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച ഗുരുമൊഴി ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം കേരളകൗമുദി ഏറ്റെടുത്ത ചരിത്ര ദൗത്യമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. ഗുരുദേവ ദർശനങ്ങൾ ലളിതമായ വ്യാഖ്യാനത്തോടെ തയ്യാറാക്കിയത് വരുതലമുറയ്ക്ക് പ്രയോജനപ്പെടും. നാടിന് വഴികാട്ടിയാകുന്ന ദർശനങ്ങളാണ് ഗുരുദേവന്റേതെന്ന് പദ്മകുമാർ പറഞ്ഞു.

സമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനം: ഡി.അനിൽകുമാർ

ഗുരുദേവ കൃതികൾ ലളിതമായി പ്രസിദ്ധീകരിക്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനമാണ് കേരളകൗമുദി നടത്തുന്നതെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ പറഞ്ഞു. പത്രധർമ്മത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്വം കൂടി നിർവഹിക്കുകയാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ പ്രതി രാജൻ അനശ്വരയ്ക്ക് കൈമാറി

ഗുരുമൊഴിയുടെ ആദ്യ പ്രതി വ്യവസായി രാജൻ അനശ്വരയ്ക്ക് സ്വാമി ശുഭാംഗാനന്ദ കൈമാറി. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറിമാരായ ടി.പി.സുന്ദരേശൻ, രവീന്ദ്രൻ എഴുമറ്റൂർ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, പത്തനംതിട്ട യൂണിയൻ കൗൺസിലർമാരായ എസ്.സജിനാഥ്, പി.വി.രണേഷ്, എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.എസ്.യശോധരപ്പണിക്കർ, മൈക്രോഫിനാൻസ് പത്തനംതിട്ട യൂണിയൻ കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, പത്തനംതിട്ട ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ, സെക്രട്ടറി കെ.സോമരാജൻ, ചന്ദനപ്പള്ളി സ്നേഹസ്പർശം ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.