SignIn
Kerala Kaumudi Online
Saturday, 20 April 2024 6.38 AM IST

കാക്കിയിടില്ല, ജീപ്പെടുത്ത് പണപ്പിരിവ് സമാന്തര എസ്.എച്ച്.ഒ ആയി ഒരു സി.പി.ഒ

മംഗലപുരം: ഗുണ്ടകളും മാഫിയകളുമായി ചങ്ങാത്തം കൂടിയും ഇൻസ്പെക്ടർമാരെപ്പോലും അപ്രസക്തരാക്കി സ്റ്റേഷനുകൾ ഭരിച്ചും വിലസുന്ന തിരുവനന്തപുരം റൂറലിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെ ഇന്റലിജൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകി. മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകൾ അടക്കിഭരിച്ചിരുന്ന ഈ പൊലീസുകാരനെ അടുത്തിടെ നഗരൂർ സ്റ്രേഷനിലേക്ക് മാറ്റി. ജില്ലയിൽ ഏറ്റവുമധികം ക്വാറികളുള്ളത് ഈ സ്റ്റേഷൻ പരിധിയിലാണ്. അവിടെയും യഥേഷ്ടം അഴിമതിയും ഗുണ്ടാ, മാഫിയ, റിയൽ എസ്റ്റേറ്റ് ബന്ധവും തുടരുകയാണ് ഇയാൾ. രണ്ടുവർഷം മുൻപ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇയാളെ പിരിച്ചുവിടാൻ ശുപാർശ നൽകിയിരുന്നതാണെങ്കിലും പൊലീസ് സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ ആ റിപ്പോർട്ട് പൂഴ്‌ത്തുകയായിരുന്നു.

കാക്കിയിടാതെ മമ്മൂട്ടി വിലസുന്ന 'ബ്ലാക്ക് ' എന്ന സിനിമയിലെപ്പോലെയാണ് ഈ സിവിൽ പൊലീസ് ഓഫീസറും. ഡ്യൂട്ടിക്ക് കാക്കിയിടാതെയാണ് എത്തുക. മംഗലപുരം, പോത്തൻകോട് സ്റ്രേഷനുകളിലുണ്ടായിരുന്നപ്പോൾ ജി.ഡി ചാർജി‌നടുത്തായി കസേരയിട്ട് ഇരിക്കും. സ്റ്റേഷനിലെത്തുന്നവരെല്ലാം ഇയാളെ കാര്യങ്ങൾ ബോധിപ്പിക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ പരാതികൾ ഒതുക്കാനും കൈക്കൂലി ഇടപാടിനും ഇയാൾ ഉപയോഗിക്കും. ഈ സ്റ്റേഷനുകളിൽ സമാന്തര എസ്.എച്ച്.ഒ ആയാണ് പൊലീസുകാരൻ പ്രവർത്തിച്ചിരുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇയാളുടെ വഴിവിട്ട പ്രവൃത്തികൾ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ റൂറൽ എസ്.പി ഇയാളെ മംഗലപുരത്തു നിന്ന് തൊട്ടടുത്തെ പോത്തൻകോട് സ്റ്രേഷനിലേക്ക് മാറ്റി. ഇതോടെ രണ്ട് സ്റ്റേഷനുകളിലും ഇയാളുടെ ഭരണം തുടങ്ങി. കാൽവെട്ട് കേസിലെ പ്രതി ഒട്ടകം രാജേഷുമായും റിയൽ എസ്റ്റേറ്റ് മാഫിയകളുമായും ബന്ധം കണ്ടെത്തി മലയിൻകീഴ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും അവിടെയും സംരക്ഷണത്തിന് ആളുണ്ടായി. അടുത്തിടെയാണ് നഗരൂർ സ്റ്റേഷനിലേക്ക് മാറ്റിയത്. നേരത്തേ ഇയാളെക്കുറിച്ച് ഇന്റലിജൻസ് മേധാവി പലവട്ടം റിപ്പോർട്ട് തേടിയെങ്കിലും നൽകിയിരുന്നില്ല.

 ദുരൂഹമായി ചുവന്ന മാരുതി കാർ

ഒരു കുപ്രസിദ്ധ ഗുണ്ടയുടെ ചുവന്ന മാരുതി സെൻ കാർ ഈ പൊലീസുകാരൻ ഉപയോഗിക്കുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഗുണ്ട ജയിലിലാണിപ്പോൾ. പൊലീസ് സംഘടനയുടെ നേതാക്കളും ഈ കാർ ഉപയോഗിക്കുന്നതായും വിവരമുണ്ട്.

 വെഞ്ഞാറമൂട്ടിൽ ഇയാൾ രണ്ടുകോടി രൂപ ചെലവിട്ട് വീട് നിർമ്മിച്ചെന്നും ഇന്റലിജൻസ് പറയുന്നു. വീടിന് ടൈൽസും സാനിട്ടറി ഉത്പന്നങ്ങളും സൗജന്യമായി വാങ്ങാൻ പൊലീസ് ജീപ്പുമായി ഇയാൾ കടകളിലെത്തിയെന്നും നിർബന്ധിത പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

നിരന്തരം പരാതികളുയർന്നതോടെ ഇയാൾക്ക് ക്രമസമാധാനചുമതല നൽകരുതെന്ന് സ്പെഷ്യൽബ്രാഞ്ച് റൂറൽ എസ്.പിക്ക് റിപ്പോർട്ട് നൽകിയിരുന്നതാണ്. എന്നാൽ പൊലീസ് സംഘടനയുടെ സ്വാധീനമുപയോഗിച്ച് ഇയാൾ ക്രമസമാധാന ചുമതലയിൽ തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.