ഹരിപ്പാട്: കനകക്കുന്ന് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ചേപ്പാട് കന്നിമേൽ സാരംഗിയിൽ ജെ സുരേഷ് കുമാറിന്റ വീട്ടിലെ ഷെഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വീട്ടിൽനിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ (സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകൻ സൂരജാണ് (23) മരിച്ചത്. തൂങ്ങിമരിച്ച നിലയിൽ കണ്ട സൂരജിന്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിലായിരുന്നു. വലതുകാൽ തറയ്ക്ക് പുറത്തുള്ള മണ്ണിനോട് ചേർന്നുമാണ് കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. വീടിന്റെ പുറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിലാണ് സൂരജിന്റെ മൊബൈൽ കണ്ടെടുത്തതെന്നും ഇവർ കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ എട്ടോടെ സുരേഷ് കുമാറിന്റെ ഭാര്യയാണ് വീടിന് വടക്കു ഭാഗത്തുള്ള ഷെഡിലെ പൈപ്പിൽ സൂരജ് തൂങ്ങി നിൽക്കുന്നത് കണ്ടത്. പൊലീസ് ട്രെയിനിംഗ് സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ ഒത്തുചേരലിനായി സുരേഷ് കുമാർ ഞായറാഴ്ച രാവിലെ മൂന്നാറിലേക്ക് പോയിരുന്നു. ഭാര്യയും രണ്ടു മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ. കട്ടിയുളള ഷാൾ ഉപയോഗിച്ചാണ് തൂങ്ങിയിരിക്കുന്നത്. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിനു പോകുകയാണെന്നും പറഞ്ഞാണ് സൂരജ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് സുഹൃത്തിന്റെ വീട്ടിലും എത്തിയിരുന്നു. കാണാതായതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് വീട്ടിൽ നിന്ന് പത്തു കിലോമീറ്ററിലധികം ദൂരമുളള വീട്ടിൽ തൂങ്ങി നിൽക്കുന്ന വിവരം അറിയുന്നത്.
സുരേഷ് കുമാറിന്റെ മകളും സൂരജും ഹരിപ്പാട്ടെ കമ്പ്യൂട്ടർ സ്ഥാപനത്തിലെ സഹപാഠികളായിരുന്നു. ഞായറാഴ്ച രാത്രി പത്തോടെ സുരേഷ് കുമാറിന്റെ വീട്ടിലെത്തിയ സൂരജും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്ന് അറിയുന്നു. ഇവിടെ നിന്ന് പോയ സൂരജ് പിന്നീട് തിരികെയെത്തി തൂങ്ങിയതാകാമെന്നാണ് നിഗമനം. സൂരജിന്റെ ബൈക്കിന്റെ താക്കോലും വീടിന്റെ പിന്നിൽ നിന്ന് കണ്ടെടുത്തിരുന്നു. സൂരജ് വന്ന ബൈക്ക് 150 മീറ്ററോളം തെക്കുമാറി റോഡിനോടു ചേർന്നാണ് കണ്ടെത്തിയത്. സയന്റിഫിക്, വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |