നെടുമ്പാശേരി: വീട്ടിൽക്കയറി അപമാനിച്ച കേസ് ഒത്തുതീർപ്പാക്കാത്തതിന് ഇരയുടെ ഭർത്താവിനെതിരെ കള്ളക്കേസെടുത്തെന്ന പരാതി ആലുവ ഡിവൈ.എസ്.പി ശിവൻകുട്ടി അന്വേഷിക്കും. റൂറൽ ജില്ലയിലെ ചെങ്ങമനാട് പൊലീസിനെതിരെയാണ് ആക്ഷേപം. സംഭവം വിവാദമായതിനെത്തുടർന്ന് ഇരയുടെ ഭർത്താവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെത്തുടർന്നാണ് സംഭവം ഡിവൈ.എസ്.പി അന്വേഷിക്കുന്നത്.
കഴിഞ്ഞമാസം 19നാണ് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിക്ക് നേരെ അതിക്രമമുണ്ടായതും പരാതി പിൻവലിക്കാത്തതിന് ഭർത്താവിനെതിരെ കള്ളക്കേസെടുത്തതും. ദേശം പുറയാർ സ്വദേശി സൈനുൾ മുഹ്‌സിനാണ് (23) യുവതിയെ പട്ടാപ്പകൽ വീട്ടിൽ ഉപദ്രവിച്ചത്. ഓടിരക്ഷപ്പെട്ട യുവതി ചെങ്ങമനാട് പൊലീസിനെയും ഓൺലൈൻ ഭക്ഷണവിതരണക്കാരനായ ഭർത്താവിനെയും വിവരമറിയിച്ചു. അടുത്ത ദിവസം കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തില്ല. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് ഒത്തുതീർപ്പിനുള്ള ശ്രമം നടന്നു. പഞ്ചായത്ത് അംഗം യുവതിയുടെ വീട്ടിലെത്തി കേസുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരയും ഭർത്താവും കേസിൽ ഉറച്ചുനിന്നതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ റിമാൻഡിലുമായി.
പിന്നീട് പ്രതിയുടെ മുത്തശിയുടെ പരാതിയിൽ ഇരയുടെ ഭർത്താവിനെ മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷമാണ് കള്ളക്കേസെടുത്തത്. ഇയാൾ വീട്ടിൽക്കയറി മർദ്ദിച്ചെന്നാണ് മുത്തശിയുടെ മൊഴി. ഭർത്താവിനെതിരെ കള്ളക്കേസെടുക്കുന്നതറിഞ്ഞ് ജില്ലാ പൊലീസ് ആസ്ഥാനത്തെത്തി യുവതി കുത്തിയിരിക്കാൻ ശ്രമിച്ചതോടെ ഡിവൈ.എസ്.പി വിഷയത്തിൽ ഇടപ്പെട്ടു. തുടർന്നാണ് ഭർത്താവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. പിന്നീടാണ് ഇരയുടെ ഭർത്താവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞദിവസം ഡിവൈ.എസ്.പി ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |