ന്യൂഡൽഹി: വിവാഹേതര ലെെംഗികബന്ധത്തിലേർപ്പെടുന്ന സെെനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. 2018ലെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധിയിലാണ് ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയത്. ജസ്റ്റിസ് കെ എം ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2018ലെ വിധി സെെനിക നിയമത്തിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹേതര ബന്ധം സംബന്ധിച്ച ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 497 ഭരണഘടനാവിരുദ്ധമാണെന്നും കാട്ടി കോടതി 2018ൽ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ഇത് സായുധ സേനാംഗങ്ങൾക്ക് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞത്. ഭരണഘടനയുടെ 33-ാം അനുഛേദ പ്രകാരം ചില മൗലികാവകാശങ്ങളിൽ നിന്ന് സെെനികരെ ഒഴിവാക്കിയുള്ള നിയമനിർമാണങ്ങൾ ആകാമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് നരിമാൻ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് 2018ൽ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |