ന്യൂഡൽഹി: അമരാവതി ആന്ധ്രപ്രദേശ് തലസ്ഥാനമാക്കുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, കടൽത്തീര നഗരമായ വിശാഖപട്ടണത്തെ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢി. മാസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അങ്ങോട്ടേയ്ക്ക് മാറ്റുമെന്നും ഡൽഹിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ അദ്ദേഹം അറിയിച്ചു.
കൃഷ്‌ണാ നദീ തീരത്തുള്ള അമരാവതി തലസ്ഥാനമാക്കാൻ 2015ൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം സർക്കാരാണ് തീരുമാനിച്ചത്. അതിനായി കർഷകരിൽ നിന്ന് 33,000 ഏക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് വന്ന ജഗൻമോഹൻ റെഡ്ഢി സർക്കാർ ഭരണ വികേന്ദ്രീകരണത്തിനായി മൂന്ന് തലസ്ഥാനങ്ങൾ വികസിപ്പിക്കാൻ നിയമം കൊണ്ടു വന്നു. അമരാവതിയിൽ നിയമസഭയും കുർണൂലിൽ ഹൈക്കോടതിയും വിശാഖ പട്ടണത്ത് ഭരണ സിരാകേന്ദ്രവും. അത് തടഞ്ഞ ആന്ധ്ര ഹൈക്കോടതി, അമരാവതി തലസ്ഥാനമാക്കാൻ ഉത്തരവിട്ടു. നിയമം ജഗൻ സർക്കാർ പിൻവലിച്ചെങ്കിലും ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീകോടതി, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌തു.ചൊവ്വാഴ്‌ച സുപ്രീംകോടതി കേസിൽ വാദം തുടങ്ങിയതിനിടെയാണ് ജഗന്റെ പ്രഖ്യാപനം.
2014ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപം കൊണ്ടപ്പോൾ ഹൈദരാബാദ് അതിന്റെ തലസ്ഥാനമായി. അതോടെയാണ് ആന്ധ്രയ്‌ക്ക് പുതിയ തലസ്ഥാനം വേണ്ടി വന്നത്.
ഭൂമികുഭകോണ ആരോപണം
അമരാവതിയിൽ ചന്ദ്രബാബു നായിഡുവിന്റെ ഒത്താശയോടെ ഭൂമികുഭകോണം നടന്നതായി ജഗൻ ആരോപിച്ചിരുന്നു. തലസ്ഥാനം വരുമെന്ന വിവരം നേരത്തേ അറിഞ്ഞ തെലുങ്ക് ദേശം നേതാക്കളും സ്വന്തക്കാരും അവിടെ 4000 ഏക്കർ ഭൂമി നേരത്തേ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. അത് നിഷേധിച്ച നായിഡു, തലസ്ഥാനത്തിനായി ഏറ്റെടുത്ത ഭൂമി ജഗൻ സർക്കാർ വിറ്റുതുലയ്‌ക്കുകയാണെന്ന് ആരോപിച്ചിട്ടുണ്ട്.
വിസാഗ് കിഴക്കൻ തീരത്തിന്റെ രത്നം
വിശാഖപട്ടണം കിഴക്കൻ തീരത്തിന്റെ രത്നം എന്നറിയപ്പെടുന്നു
ആന്ധ്രാപ്രദേശിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരം
ചെന്നൈ കഴിഞ്ഞാൽ കിഴക്കൻ തീരത്തുള്ള രണ്ടാമത്തെ വലിയ നഗരം
രണ്ട് വലിയ തുറമുഖങ്ങൾ- വിശാഖ, ഗംഗാവരം
കിഴക്കൻ നേവൽ കമാൻഡ് ആസ്ഥാനം
നിരവധി ബീച്ചുകൾ, മ്യൂസിയങ്ങൾ, ക്ഷേത്രങ്ങൾ
ദക്ഷിണേന്ത്യയിലെ ആദ്യ അന്തർവാഹിനി മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കപ്പൽ നിർമാണശാല ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |