കൊച്ചി: യുവതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ലഹരി ഉപേക്ഷിച്ചേ മതിയാകൂവെന്ന് എക്‌സൈസ് വിമുക്തി പ്രിവന്റീവ് ഓഫീസർ കെ.എസ്. ഇബ്രാഹിം പറഞ്ഞു. കേരളകൗമുദിയും ഐ.ഒ.സി ഇന്ത്യൻ ഗ്യാസ് വിഭാഗവും പൊലീസും എക്‌സൈസും ചേർന്ന് ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ ബോധപൗർണമിയിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ ജീവിത ശൈലി യുവാക്കൾ ഉപേക്ഷിക്കണം. പുകയില, മദ്യം, മയക്കുമരുന്ന് എന്നിവ സ്വപ്നങ്ങളെ മാത്രമല്ല ഒരു സമൂഹത്തെ തന്നെ ഇല്ലാതാക്കാൻ പോന്നതാണ്. ലഹരി ഉപേക്ഷിച്ച സച്ചിൻ അടക്കമുള്ളവർ പ്രതിഭ തെളിയിച്ച് ജീവിത വിജയം നേടിയപ്പോൾ വലിയ പ്രതിഭയുള്ള മറഡോണയേപ്പോലുള്ള ലോകഫുട്ബോൾ ലഹരി ഉപയോഗത്തിൽപ്പെട്ട് ജീവിതം തന്നെ ഹോമിക്കേണ്ടി വന്ന അവസ്ഥ നാം കണ്ടിട്ടുള്ളതാണ്. ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു മാർഗത്തിലും യുവത അകപ്പെടരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അടുത്തിരുത്തുന്ന ആളെപ്പോലും കരുതലോടെ നോക്കേണ്ട കാലമാണിത്. ഒരു മിഠായി കഴിച്ചില്ലെന്നുവെച്ച് ഒരു സ്വപ്നവും തകരില്ല, ഒരു പ്രശ്‌നവുമുണ്ടാകില്ല. പക്ഷേ ലഹരി കലർന്ന ഒരുമിഠായിക്ക് ഒരുപക്ഷേ ജീവിതത്തെത്തന്നെ തകർക്കാൻ കഴിഞ്ഞേക്കാം. ഏത് വേണമെന്ന് വ്യക്തികൾ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |