കാസർകോട്: മണൽമാഫിയക്കെതിരെ ശക്തമായ നടപടിയുമായി മഞ്ചേശ്വരം പൊലീസ്. കൊമ്മങ്കളയിലും ജോട്ക്കല്ലിലും പുഴയോരത്ത് സൂക്ഷിച്ച പത്തു ലോറി മണലും മണലരിക്കുന്ന ഉപകരണങ്ങളും ടിപ്പർ ലോറിയും പിടികൂടി. കൂടാതെ അനധികൃത റോഡും കടവുകളും തകർത്തു.
മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ. സന്തോഷ് കുമാർ, എസ്.ഐ എൻ. അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്നു പിടിച്ച മണൽ പുഴയിലേക്ക് ഒഴുക്കി. മണൽ അരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നശിപ്പിച്ചു. അനധികൃതമായി നിർമ്മിച്ച കടവുകളും റോഡുകളും ജെ.സി.ബി ഉപയോഗിച്ചാണ് തകർത്തത്. കൊമ്മങ്കളയിൽ ഉണ്ടായിരുന്ന ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തു.
കടവുകളിലേക്ക് വാഹനങ്ങൾ കടന്നുപോകാൻ വേണ്ടി റോഡുണ്ടാക്കി നൽകിയ സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേശ്വരത്തും പരിസരങ്ങളിലും മണൽ സംഘം നാട്ടുകാർക്ക് ഭീഷിണിയായി മാറുന്നുവെന്നാണ് വിവരം. പൊലീസിന് വിവരം ചോർത്തികൊടുക്കുന്നു എന്നാരോപിച്ച് മാഫിയകൾ വധഭീഷണി മുഴക്കുന്നതും വീട്ടിൽ കയറി അക്രമം നടത്തുന്നതും പതിവാണ്. കടവുകളിൽ പരിശോധനക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ചില രാഷ്ട്രീയ നേതാക്കൾ മണൽ സംഘത്തിനു വേണ്ടി സ്റ്റേഷനിൽ എത്തുന്നത് പൊലീസിന് തലവേദനയായിരുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥൻ താക്കീത് നൽകിയതോടെയാണ് ഇത്തരം നേതാക്കൾ പിൻവലിഞ്ഞത്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് മഞ്ചേശ്വരം പൊലീസ് മണൽ സംഘത്തിനെതിരെ മുഖം നോക്കാതെ നടപടിക്കൊരുങ്ങിയത്. രണ്ടുമാസം മുമ്പ് കുമ്പള കളത്തൂരിൽ മണൽ കടത്തിയ ടിപ്പർ ലോറിയെ കുമ്പള പൊലീസ് പിന്തുടരുന്നതിനിടെ ലോറി ജീപ്പിലിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
2 മാസം 27 കേസുകൾ
രണ്ട് മാസത്തിനിടെ പുഴമണൽ കടത്തിയതിന് 27 കേസുകളാണ് മഞ്ചേശ്വരം പൊലീസ് എടുത്തിട്ടുള്ളത്. 17 വാഹനങ്ങൾ പിടിച്ചെടുത്തു. ഇത് കൂടാതെ കർണാടകയിൽ നിന്ന് രേഖകൾ ഇല്ലാതെ മണൽ കടത്തിക്കൊണ്ടുവന്നതിന് 10 ലോറികളും പിടിച്ചെടുക്കുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |