തിരുവനന്തപുരം: തൊഴിലില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധി നൽകാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ സബ്സിഡി പദ്ധതിയിലെ വെട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ് വകുപ്പിനെ ചുമതലപ്പെത്തുമെന്ന് സൂചന. സബ്സിഡി പദ്ധതിയിൽനിന്ന് ഉദ്യോഗസ്ഥസംഘം 5.6 കോടി രൂപ വെട്ടിച്ചെന്ന, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് കേരളകൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. സി.എ.ജിയുടെ കണ്ടെത്തലുകളേക്കാൾ ഗുരുതരമായ ക്രമക്കേടുകളാണ് തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലെ സ്റ്റേറ്ര് പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയതെന്നാണ് അറിയുന്നത്. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച പെർഫോമൻസ് ഓഡിറ്റ് വിഭാഗം ഈയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഓഡിറ്റ് വിഭാഗത്തിന് കോർപ്പറേഷൻ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ല. ഈ സാഹചര്യമാണ് വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നത്.
പൊതു, പട്ടികജാതി വിഭാഗങ്ങളിലെ സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ) ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ മൂന്ന് ലക്ഷം രൂപ സബ്സിഡി നൽകുന്ന പദ്ധതിയിലാണ് 2020-22 കാലയളവിൽ വ്യാജ അക്കൗണ്ടുകളും വ്യാജ ഇൻവോയിസുകളും ചമച്ച് 5.6 കോടി രൂപ തട്ടിയെടുത്തത്.
ഗ്രാമവികസന വകുപ്പ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് സംസ്ഥാന പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിനു വേണ്ടി അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. തട്ടിപ്പ് നടന്ന 2020-21, 2021-22 വർഷങ്ങളിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായിരുന്ന രണ്ടു പേരിൽ നിന്ന് കഴിഞ്ഞ ദിവസം സംഘം മൊഴിയെടുത്തു. കോർപ്പറേഷൻ സബ്സിഡി തുക കൈമാറിയ ബാങ്കുകളിലും നേരിട്ടെത്തി രേഖകൾ പരിശോധിച്ചു. സഹകരണസംഘം ചട്ടങ്ങൾക്ക് വിരുദ്ധമായി സർവീസ് സഹകരണബാങ്കുകളിലേക്ക് തുക കൈമാറിയത് സംബന്ധിച്ച സി.എ.ജി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബിസിനസ് സംരംഭങ്ങൾക്ക് വായ്പ അനുവദിക്കാൻ സർവീസ് സഹകരണസംഘങ്ങൾക്ക് അധികാരമില്ലെന്നിരിക്കെയാണ് അവിടെ വ്യാജ സേവിംഗ്സ് അക്കൗണ്ടുകൾ തുറന്ന് രണ്ട് വർഷങ്ങളിലായി 205 വ്യാജഗ്രൂപ്പുകൾക്ക് സബ്സിഡി തുക കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |