കൊടുമൺ : മാനവരാശിയുടെ നൻമയ്ക്കായി മഹത്തായ ദർശനങ്ങൾ നൽകിയ ശ്രീനാരായണ ഗുരുദേവനെ ഈഴവനാക്കി ചുരുക്കാൻ ശ്രമമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം 171 അങ്ങാടിക്കൽ തെക്ക് ശ്രീനാരായണ ഗുരുമന്ദിരം സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരു പറഞ്ഞത് ഈഴവർക്ക് വേണ്ടി മാത്രമാണെന്നതാണ് ഒരു വിഭാഗത്തിന്റെ ചിന്ത. അതുകൊണ്ട് അവർ ഗുരുദർശനം പ്രചരിപ്പിക്കുന്നില്ല. ഈഴവർ ഗുരുദർശനങ്ങൾ പറഞ്ഞാൽ മാത്രം പോര . ഹൃദയത്തിൽ പ്രതിഷ്ഠിച്ച് അവകാശങ്ങൾക്കായി പോരാടണം. എസ്.എൻ.ഡി.പി യോഗം സമര സംഘടനയാണ്. ഇന്ന് കണ്ടാൽ അയിത്തമില്ലെങ്കിലും ഉള്ളിൽ കൊണ്ടു നടക്കുന്നവരുണ്ട്. ആചാരവും അനാചാരവും കാലത്തിന് അനുസരിച്ച് മാറിയെങ്കിലും അയിത്തം നിലനിൽക്കുകയാണ്. അർഹമായ നീതി ലഭിക്കാതിരുന്നതാണ് ഈഴവരുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് മറ്റ് സമുദായങ്ങൾ വളർന്നു. ഈഴവർക്ക് അത് സാധിക്കാതെ പോയത് കൂട്ടായ്മ ഇല്ലാത്തതു കൊണ്ടാണെന്ന്
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മത തീവ്രവാദത്തിനുള്ള മറുമരുന്ന് ഗുരുദർശനങ്ങൾ: പി.ജെ.കുര്യൻ
വാതത്തിന് കുറുന്തോട്ടി പോലെ മത തീവ്രവാദത്തിനുള്ള മറുമരുന്നാണ് ഗുരുദേവ ദർശനങ്ങളെന്ന് രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ഏതായാലും മനുഷ്യനാണ് വലുത് എന്ന സന്ദേശം നൽകിയ ആത്മീയ
ആചാര്യൻ ഗുരുദേവനാണ്. ഗുരു ജീവിച്ചിരുന്ന കാലത്തെ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹം ദർശനങ്ങൾ നൽകിയത്. കാലങ്ങൾ കഴിഞ്ഞിട്ടും ലോകത്തിന് അവ വഴികാട്ടിയാകുന്നു.
ശാഖാ പ്രസിഡന്റ് രാഹുൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം
കൗൺസിലർ എബിൻ ആമ്പാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം.മനോജ് കുമാർ കാഷ് അവാർഡുകൾ വിതരണം ചെയ്തു. കൺവീനർ അഡ്വ. മണ്ണടി മോഹനൻ സംഘടനാ സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് ബിനു, അങ്ങാടിക്കൽ എസ്.എൻ.വി സ്കൂൾ മാനേജർ രാജൻ ഡി. ബോസ് തുടങ്ങിയവർ സംസാരിച്ചു. യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ , കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |