ആലപ്പുഴ: ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ ഇളവ് വന്നതോടെ ഹോട്ടൽ മേഖലയിൽ ആശ്വാസം. കാർഡ് ലഭിക്കാനുള്ള കാലതാമസവും പ്രായോഗിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സർക്കാരിന് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 16 വരെ ഇളവ് അനുവദിച്ചത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ രക്തശേഖരണവും പരിശോധനാ ക്യാമ്പുകളും പുരോഗമിക്കുകയാണ്. എല്ലാ ജീവനക്കാർക്കും കാർഡ് ലഭ്യമാകാൻ ചുരുങ്ങിയത് 15 ദിവസങ്ങൾ കൂടി വേണ്ടി വരുമെന്നാണ് അസോസിയേഷന്റെ നിലപാട്.
വ്യക്തിഗതമായി പരിശോധന നടത്തുമ്പോൾ ഒരാൾക്ക് 800 രൂപയോളം ചെലവാകുന്ന സാഹചര്യത്തിലാണ് വിവിധ ലാബുകളുടെ സഹകരണത്തോടെ അസോസിയേഷൻ ഇടപെട്ട് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. രക്തം, മൂത്രം എന്നിവ പരിശോധിച്ച് പകർച്ചവ്യാധികളടക്കം ഇല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയാണ് കാർഡ് ലഭ്യമാക്കുക.
800 : ഹെൽത്ത് കാർഡ് പരിശോധനയ്ക്ക് ഒരു വ്യക്തിക്ക് വരുന്ന ചെലവ് 800 രൂപയോളം
സമയം തെറ്റരുത് !
പാഴ്സലിൽ സമയം രേഖപ്പെടുത്താനുള്ള തീരുമാനത്തെ ഭൂരിഭാഗം ഉപഭോക്താക്കളും ഹോട്ടൽ ഉടമകളും സ്വാഗതം ചെയ്യുമ്പോൾ, ഉത്തരവിന്റെ പ്രായോഗികതയിൽ സംശയം പ്രകടിപ്പിക്കുന്നവരും നിരവധിയാണ്. പാഴ്സലുകൾ തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ഇഷ്ടാനുസരണം സമയം രേഖപ്പെടുത്താനുള്ള സാധ്യതയാണ് വിമർശകർ ഉയർത്തിക്കാട്ടുന്നത്. ഓൺലൈൻ പാഴ്സലുകളിലാവട്ടെ, ഭക്ഷണം ഉപഭോക്താവിന്റെ കൈകളിലെത്തുന്നതിന് തൊട്ടുമുമ്പ് മാത്രം സ്റ്റിക്കർ പതിക്കാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.
പാഴ്സൽ സമയത്തിലും കല്ലുകടി
എത്രത്തോളം പ്രാവർത്തികമാകുമെന്ന് പരക്കെ ആശങ്ക
പാചക സമയത്തിൽ കൃത്രിമം കാണിക്കാൻ പറ്റുമെന്ന് ആക്ഷേപം
തിരക്കേറിയ സമയത്ത് ഭക്ഷണവിതരണം താളം തെറ്റാം
പഴകിയ ചേരുവകൾ ഉപയോഗിച്ചോയെന്ന് ഉപഭോക്താവിന് അറിയാൻ മാർഗമില്ല
ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യമാംസാദികൾക്ക് വിലക്കില്ല
എല്ലാ ജീവനക്കാരുടെയും പരിശോധന പൂർത്തീകരിച്ച് ഹെൽത്ത് കാർഡ് ലഭ്യമാകാൻ 15 ദിവസമെങ്കിലും വേണം. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി സർക്കാരിനെ സമീപിച്ചത്. സാവകാശം ലഭിച്ചതിൽ ആശ്വാസം
- നാസർ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |