തൃശൂർ: സ്‌കൂൾ കുട്ടികൾക്ക് മുടങ്ങാതെ അന്നം വിളമ്പുമ്പോഴും തങ്ങളുടെ അന്നം മുട്ടുമെന്ന ആശങ്കയിൽ സ്‌കൂൾ പാചകത്തൊഴിലാളികൾ. ശമ്പളവും അലവൻസും വൈകുന്നതും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തതുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. 99% സ്ത്രീ തൊഴിലാളികളുള്ള മേഖലയിൽ സംസ്ഥാനത്ത് 20,000 പേരുണ്ടെങ്കിലും സർക്കാർ കണക്കിലുള്ളത് 14,000.
നവംബറിലെ ശമ്പളം നൽകിയത് ഡിസംബർ അവസാനമാണ്. ഡിസംബറിലേത് കുടിശ്ശികയാണ്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലെ 2,000 രൂപയുടെ അവധിക്കാല അലവൻസ് കൊടുത്തത് ആറ് മാസത്തിന് ശേഷവും. പാലക്കാട് ജില്ലയിലെ തൊഴിലാളികൾക്ക് നവംബറിലെ ശമ്പളവും അവധിക്കാല അലവൻസും അങ്കമാലി, ആലുവ, മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലകളിലെ തൊഴിലാളികൾക്ക് അവധിക്കാല അലവൻസും ലഭിച്ചിട്ടില്ല.
കേരളം, തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പാചകത്തൊഴിലാളിക്ക് നൽകുന്ന പ്രതിമാസ വേതനം 2,000 രൂപയാണ്. കേരളത്തിൽ 600 രൂപ. 2016ൽ മിനിമം കൂലി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ല. പാചക സഹായികളുടെ ഉത്തരവാദിത്വം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കാത്തതിനാൽ അവർക്ക്, സ്വന്തം കൈയിൽ നിന്ന് പ്രതിഫലം നൽകേണ്ട ഗതികേടിലാണ് തൊഴിലാളികൾ. ഇതോടെ കിട്ടുന്ന തുക പകുതിയാകും. 500 കുട്ടികൾക്ക് ഒരു തൊഴിലാളിയെന്നതാണ് സർക്കാർ കണക്ക്.
ആനുകൂല്യങ്ങളും അകലെ
ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഉച്ചഭക്ഷണ പദ്ധതിയുടെ 2018,19ലെ ദേശീയ വർക്ക് പ്ലാനിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. 2017ൽ തൊഴിൽ മന്ത്രിയുടെ യോഗത്തിൽ റിട്ടയർമെന്റ് ആനുകൂല്യം നൽകാമെന്ന ധനമന്ത്രിയുടെ ഉറപ്പും ജലരേഖയായി. അനധികൃതമായി തൊഴിലാളികളെ പിരിച്ചുവിട്ട്, വേണ്ടപ്പെട്ടവരെ സ്‌കൂൾ അധികൃതർ നിയമിക്കുന്നുവെന്നും തൊഴിലാളികൾ ആരോപിക്കുന്നു. പാചകത്തൊഴിലാളിക്ക് അവധിയെടുക്കാൻ അർഹതയില്ലെന്ന മാള എ.ഇ.ഒയുടെ ഉത്തരവിനെതിരെ പരാതി നൽകിയിട്ടും ഫലമില്ല.
ആവശ്യങ്ങൾ
ദിവസക്കൂലി 750 രൂപയാക്കുക.
150 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെയും തുടർന്ന് ഓരോ നൂറ് കുട്ടികൾക്കും ഓരോ തൊഴിലാളിയെയും നിയമിക്കുക.
റിട്ടയർമെന്റ് ആനുകൂല്യം നൽകുക. ഇ.എസ്.ഐ, പി.എഫ് ഏർപ്പെടുത്തുക.
അനിവാര്യമായ സാഹചര്യത്തിൽ അവധി അനുവദിക്കുക. വേതനത്തോടുകൂടിയ 14 അവധിദിനങ്ങൾ പാചകത്തൊഴിലാളികൾക്കും ബാധകമാക്കുക.
തൊഴിലാളികളുടെ നിയമനത്തിലും പിരിച്ചുവിടലിലും നൂൺ മീൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന ഉത്തരവ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചതോടെ പരാതിപ്പെടാനും പറ്റാതായി. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് മന്ത്രി ശിവൻകുട്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്.
- പി.ജി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |