സിവിൽ നിർമ്മാണ കരാർ ₹ 24 കോടി
കൊല്ലം: കൊല്ലം റെയിൽവേ സ്റ്രേഷനിലെ പുതിയ മെമു ഷെഡ് നിർമ്മാണ കരാർ ഒപ്പിട്ടു. സിവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറാണ് ഒപ്പിട്ടത്. കോട്ടയത്തുള്ള നിർമ്മാണ കമ്പനിയുമായാണ് കരാർ.
രണ്ട് മാസത്തിനകം നിർമ്മാണം ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. സിവിൽ വർക്കുകൾ കഴിഞ്ഞാൽ മാത്രമേ വൈദ്യുതീകരണം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികളുടെ കരാറിനുള്ള ടെണ്ടർ ക്ഷണിക്കൂ. 43 കോടി രൂപയാണ് മെമു ഷെഡ് നിർമ്മാണ പദ്ധിക്കായി ആകെ വകയിരുത്തിയിരിക്കുന്നത്.
ഇൻസ്പെക്ഷൻ ഷെഡ്, റിപ്പയറിംഗ് ഷെഡ്, വീൽ ലെയ്ത്ത് ഷെഡ്, സർവീസ് ബിൽഡിംഗ്, വാഷിംഗ് പിറ്റ്, ചെറിയ പാലത്തിന്റെ നിർമ്മാണം, വാട്ടർ ടാങ്ക്, സബ് സ്റ്റേഷൻ എന്നിവയുടെ ഷിഫ്ടിംഗ് തുടങ്ങിയ ജോലികളാണ് ടെണ്ടറിൽ ഉൾപ്പെട്ടിട്ടുള്ളത്.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഏക മെമു ഷെഡായ കൊല്ലം മെമു ഷെഡിലാണ് കന്യാകുമാരി മുതൽ തൃശൂർ വരെയുള്ള വിവിധ സ്റ്റേഷനുകളിൽ ഓടുന്ന മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിലവിലെ ഷെഡിന്റെ അതേ വീതിയിൽ കർബല വരെ നീളം കുട്ടിയാവും ഷെഡ് വികസിപ്പിക്കുക. കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണെങ്കിലും മെമു ഷെഡ് പദ്ധതി പ്രത്യേകമായാണ് നടപ്പിലാക്കുന്നത്.
20 മെമു ട്രെയിനുകളുടെ
അറ്റകുറ്രപ്പണി നടത്താം
നിലവിൽ എട്ട് കോച്ചുകളുള്ള മെമു ട്രെയിനിന്റെ അറ്റകുറ്റ പണികൾ നടത്താൻ കഴിയുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന്റെ നീളം വർദ്ധിപ്പിച്ച് 16 കോച്ചുകളുള്ള 20 മെമു ട്രെയിനുകളുടെ അറ്റകുറ്രപ്പണികൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കൊല്ലത്തും പാലക്കാടുമാണ് നിലവിൽ സംസ്ഥാനത്ത് മെമു ഷെഡുകൾ ഉള്ളത്. മെമു ഷെഡിന്റെ വികസനത്തോടെ കൊല്ലത്തുനിന്ന് കൂടുതൽ മെമു ട്രെയിനുകൾ ആരംഭിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |