കൊല്ലം: ജില്ലയിലെ പ്രധാന തൊഴിൽ മേഖലയായ കശുഅണ്ടി ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽ മേഖലകളെ തീരെ പരിഗണിക്കാത്ത ബഡ്‌ജറ്റാണ് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കശുഅണ്ടി വ്യവസായ മേഖലയ്ക്ക് ഉത്തേജനം പകരുന്ന പുനരുദ്ധാരണ പാക്കേജ് ഇത്തവണ പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പരമ്പരാഗത വ്യവസായങ്ങളെക്കുറിച്ച് ഒരു പരാമർശം പോലുമില്ല. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം എടുത്തു കളയാനും സംസ്കരിച്ച പരിപ്പിന്റെ നേരിട്ടുള്ള ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനുമുള്ള കശുഅണ്ടി വ്യവസായത്തിന്റെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. കൊല്ലത്തെ പാർവതിമിൽ അടക്കം നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ അധീനതയിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകൾ തുടർന്ന് പ്രവർത്തിക്കാൻ ആവശ്യമായ നിർദേശങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിക്കപ്പെട്ടില്ല.
കൊല്ലം തുറമുഖ വികസനത്തിനും ബഡ്‌ജറ്റിൽ ശുപാർശകളില്ല. ആശ, അങ്കണവാടി സ്കീം വർക്കർമാരുടെ വേതനത്തിലെ കേന്ദ്ര വിഹിതത്തിലും യാതൊരു വർദ്ധനയും നടപ്പാക്കിയില്ലെന്നും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും പറഞ്ഞു.
മാർച്ചും പ്രതിഷേധ ധർണയും ഇന്ന്
കേന്ദ്ര ബഡ്‌ജറ്റിൽ കൊല്ലം ജില്ലയോടും പരമ്പരാഗത വ്യവസായ മേഖലകളോടുമുള്ള പൂർണമായ അവഗണനയ്ക്കെതിരെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് കൊല്ലം പാർവതി മില്ലിന് സമീപം പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |