
ലക്നൗ: ഉത്തർപ്രദേശിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും മരിച്ചവരുടെ എണ്ണം 111 ആയി. 72 പേർക്ക് പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ 200-ലധികം വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും വൻ തോതിൽ കന്നുകാലികളും വളർത്തു മൃഗങ്ങളും ചത്തൊടുങ്ങുകയും ചെയ്തു.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രയാഗ്‌രാജിലാണ്. 21 പേരാണ് മരണപ്പെട്ടത്. മിർസാപൂരിൽ 19 പേർക്കും ജീവൻ നഷ്ടമായി. ഫത്തേപൂർ, ബദായൂൻ,പ്രതാപ്ഗഡ്,ചന്ദൗലി, കുശിനഗർ, കാൺപൂർ ദേഹത്, സോൻഭദ്ര, ദോരിയ, ബറേലി എന്നിവിടങ്ങളിലും മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി തൂണുകളും വ്യാപകമായി കടപുഴകി വീണു. വീടുകൾ തകർന്നും മതിൽ ഇടിഞ്ഞുമാണ് പല മരണങ്ങളും സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കാൺപൂർ ദേഹതിലും ദോരിയയിലും ഇടിമിന്നലേറ്റ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും 24 മണിക്കൂറിനുള്ളിൽ ദുരന്തബാധിത കുടുംബങ്ങൾക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതർക്ക് നിർദ്ദേശം നൽകി. സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |