SignIn
Kerala Kaumudi Online
Friday, 15 May 2026 8.32 PM IST

തമിഴ്നാട്ടിൽ ക്ളൈമാക്സിലും സസ്പെൻസ്: കേവല ഭൂരിപക്ഷത്തിനായി നെട്ടോട്ടം, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി എഐഎഡിഎംകെ

resort-politics

ചെന്നൈ: തമിഴ്നാട് സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം നിലനിൽക്കെ സംസ്ഥാനത്ത് റിസോർട്ട് രാഷ്ട്രീയം ശക്തമാകുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ വിവിധ പാർട്ടികൾ പരക്കം പായുകയാണ്. ടിവികെ സർക്കാർ രൂപീകരിക്കുന്നതിന് ഗവർണർ രാജേന്ദ്ര ആർലേക്കറെ സമീപിച്ചെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുമതി സത്യപ്രതിജ്ഞ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഇതിനിടെ, മറ്റ് പാർട്ടികൾ സ്വാധീനിക്കുന്നത് തടയാൻ എഐഎഡിഎംകെയിലെ പതിനഞ്ചിലധികം എംഎൽഎമാരെ ബുധനാഴ്ച രാത്രിയോടെ പുതുച്ചേരിയിലെ പ്രമുഖ റിസോർട്ടിലേക്ക് മാറ്റി. എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തനും രാജ്യസഭാ എംപിയുമായ സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് എംഎൽഎമാരെ മാറ്റിയത്. പുതുച്ചേരിയിലെ 'ദി ഷോർ ത്രിശ്വം' റിസോർട്ടിൽ ഇരുപതിലധികം മുറികളാണ് പാർട്ടി ബുക്ക് ചെയ്തിരിക്കുന്നത്. നിലവിൽ വ്യാഴാഴ്ച വരെയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും രാഷ്ട്രീയ സാഹചര്യം മാറുന്നതനുസരിച്ച് കൂടുതൽ ദിവസങ്ങളിലേക്ക് ബുക്കിംഗ് നീട്ടാൻ സാദ്ധ്യതയുണ്ട്. പല എംഎൽഎമാരും ഇതിനോടകം പുതുച്ചേരിയിൽ എത്തിയതായും മറ്റുള്ളവർ യാത്രയിലാണെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എസ്. ശേഖർ, എസ്.എം സുകുമാർ, ജയസുധ, ബാലകൃഷ്ണ റെഡ്ഡി, വിജയഭാസ്‌കർ, വെങ്കടാചലം തുടങ്ങിയ എംഎൽഎമാരാണ് റിസോർട്ടിലുള്ളത്. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയെ പിന്തുണയ്ക്കണമെന്ന് എഐഎഡിഎംകെയിലെ ഒരുവിഭാഗം എംഎൽഎമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുത്തതായും ഇതിനുപിന്നാലെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതെന്നും അഭ്യൂഹങ്ങളുണ്ട്.

ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യം ഉണ്ടാക്കാൻ രഹസ്യ ചർച്ചകൾ നടക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, VIJAY, TVK, DMK, AIADMK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360