റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയാകും വിധം സ്വദേശിവത്കരണം കടുപ്പിച്ച് സൗദി അറേബ്യ. ഫാർമസി, ദന്തവിഭാഗം, എഞ്ചിനിയറിംഗ് എന്നീ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്ന തീരുമാനം ഇന്നലെ മുതൽ സൗദിയിൽ പ്രാബല്യത്തിൽ വന്നു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ മൂന്ന് മേഖലകളിൽ സൗദി പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
ആരോഗ്യ മേഖലയിൽ ഇങ്ങനെ ഒരു സ്വദേശിവത്കരണം നടപ്പാക്കുന്ന സാഹചര്യത്തിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. ഫാർമസി, ദന്തമേഖലയെ ആശ്രയിച്ച് ഒട്ടേറെ പ്രവാസികളാണ് സൗദിയിലുള്ളത്. ഓരോ മേഖലയിലും വ്യത്യസ്തമായ സ്വദേശിവത്കരണ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിൽ, കമ്മ്യൂണിറ്റി ഫാർമസികളും മെഡിക്കൽ കോംപ്ലക്സുകളും ഇപ്പോൾ ഫാർമസി തൊഴിലുകൾക്ക് 35 ശതമാനം സൗദിവൽക്കരണ നിരക്ക് പാലിക്കണം, ഇത് ആശുപത്രികളിൽ 65 ശതമാനമായും മറ്റ് ഫാർമസി അനുബന്ധ പ്രവർത്തനങ്ങളിൽ 55 ശതമാനമായും ഉയരും. അഞ്ചോ അതിലധികമോ ഫാർമസിസ്റ്റുകളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ നയം ബാധകമാണ്.
കുറഞ്ഞത് മൂന്ന് ദന്ത പ്രൊഫഷണലുകളുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ദന്തഡോക്ടർ ജോലിക്ക് 45 ശതമാനം സൗദിവൽക്കരണ നിരക്ക് കൈവരിക്കേണ്ടതുണ്ട്. ഇവർക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 9,000 സൗദി റിയാലായി നിശ്ചയിച്ചിരിക്കുന്നു. സാങ്കേതിക എഞ്ചിനീയറിംഗിൽ, അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ തസ്തികകളിൽ കുറഞ്ഞത് 30 ശതമാനം സൗദി പൗരന്മാരാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കണം. ഈ തസ്തികകൾക്ക് കുറഞ്ഞത് 5,000 റിയാൽ ശമ്പളം നൽകണം. സ്വദേശിവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള നടപടിക്രമങ്ങൾ മാനവവിഭശേഷി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |