തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ മദ്യത്തിന് അധികനികുതി ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വർദ്ധനവ് ബാധകമല്ലെന്നും അദ്ദേഹം നടപടിയെ ന്യായീകരിച്ചു.
500 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് വിലവർദ്ധനവ് ബാധകമാകില്ല എന്നാണ് മന്ത്രിയുടെ നിലപാട്. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് ഏർപ്പെടുത്തിയുള്ളത്. സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഈ തുക ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപയോഗിക്കും. സാമൂഹ്യ സുരക്ഷാ സെസിലുള്ള വർദ്ധനവ് മൂലം 400 കോടി രൂപയുടെ അധികവരുമാനം സർക്കാരിന് നേടാനാകുമെന്നാണ് വിവരം.
അതേസമയം മദ്യകമ്പനികളുടെ ടേൺഓവർ ടാക്സ് സർക്കാർ ഒഴിവാക്കി നൽകിയതിലെ നഷ്ടം പരിഹരിക്കാനായി കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ മദ്യവിലയിൽ വർദ്ധനവ് വരുത്തിയിരുന്നു. ഡിസ്റ്റിലറികളിൽ നിന്ന് ഈടാക്കിയിരുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കിയ വകയിലെ നഷ്ടം നികത്താനായി 247 ശതമാനമായിരുന്ന മദ്യ നികുതി 251 ശതമാനമാക്കി കൂട്ടുകയായിരുന്നു. ഇതിനിടയിലാണ് ബഡ്ജറ്റിലൂടെ സംസ്ഥാന സർക്കാർ മദ്യത്തിന് വീണ്ടും സെസ് വർദ്ധിപ്പിച്ചത്. ഇടയ്ക്കിടെ മദ്യത്തിന്റ നികുതിയിൽ വരുത്തുന്ന വർദ്ധനവ് അത്കൊണ്ടുതന്നെ പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്.
മദ്യത്തിനും ഇന്ധനത്തിനുമടക്കം സംസ്ഥാന ബഡ്ജറ്റിൽ ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. . സംസ്ഥാനത്തിന്റെ യഥാർത്ഥ ധനപ്രതിസന്ധി മറച്ചുവയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ബഡ്ജറ്റ് വഴി ജനങ്ങളുടെ മേൽ അമിതഭാരം ചുമത്തുന്നതാണോ ഇടത് ബദലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |