മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ വലൻസിയയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് മിനിട്ടിന്റെ ഇടവേളയിൽ നേടിയ ഗോളുകൾക്കാണ് റയലിന്റെ ജയം. 52-ാം മിനിട്ടിൽ മാർക്കോ അസൻഷ്യോയും 54-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിനായി ഗോളുകൾ നേടിയത്. 72-ാം മിനിട്ടിൽ വലൻസിയയുടെ ഗബ്രിയേൽ പൗലിസ്റ്റ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ഈ വിജയത്തോടെ റയലിന് 19 മത്സരങ്ങളിൽ നിന്ന് 45 പോയിന്റായി. 50 പോയിന്റുള്ള ബാഴ്സലോണയാണ് ലീഗിൽ ഒന്നാമത്.
ബെൻസേമയ്ക്കും മിലിറ്റാവോയ്ക്കും പരിക്ക്
വലൻസിയയ്ക്കെതിരായ വിജയത്തിനിടയിലും സൂപ്പർ താരങ്ങളായ കരിം ബെൻസേമയ്ക്കും എദർ മിലിറ്റാവോയ്ക്കും പരിക്കേറ്റത് റയലിന് തിരിച്ചടിയായി. 60-ാം മിനിട്ടിലാണ് പേശിവലിവ്മൂലം ബെൻസേമയെ പിൻവലിക്കേണ്ടിവന്നത്. മത്സരത്തിലെ റയലിന്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ബെൻസേമയായിരുന്നു. അടിവയറ്റിലെ പരിക്കാണ് മിലിറ്റാവോയ്ക്ക് വിനയായിരിക്കുന്നത്.അടുത്ത മത്സരത്തിൽ മലിറ്റാവോയ്ക്ക് കളിക്കാനാവില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി അറിയിച്ചു. അതേസമയം ബെൻസേമയുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നും ആഞ്ചലോട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |