ചെന്നൈ: ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയഗായിക വാണി ജയറാമിന് രാജ്യം വിടനൽകി. ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രമുഖർ ഉൾപ്പടെ നിരവധി പേർ തങ്ങളുടെ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കഴിഞ്ഞയാഴ്‌ച രാഷ്‌ട്രം പദ്മഭൂഷൺ നൽകിയ പ്രിയഗായികയെ ഇന്നലെ രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. ഭർത്താവ് ജയറാമിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ ജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നില്ല. അവർ അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. ബന്ധുക്കൾ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ തകർത്ത് കയറിയപ്പോൾ നിലത്ത് കിടക്കുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനടുത്തുണ്ടായിരുന്ന ടീപ്പോയിയിൽ തലയിടിച്ചു വീണതാകാമെന്നാണ് നിഗമനം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം രാത്രിയോടെയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |